palakkad local

കാവശ്ശേരി പരയ്ക്കാട്ട് കാവിനു സമീപത്തെ വനത്തിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്ന് ആശങ്ക



ആലത്തൂര്‍: ആലത്തൂര്‍ വാഴക്കോട് സംസ്ഥാന പാതയില്‍ കാവശ്ശേരി പരയ്ക്കാട്ടു കാവിനു സമീപം റോഡരികില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് ജനജീവിതത്തേയും  സമീപത്തെ വനത്തേയും ബാധിക്കുന്നതായി പരാതി. പരയ്ക്കാട്ട് കാവിനു ചുറ്റുമുള്ള വനം അധികൃതര്‍ വേലി കെട്ടി സംരക്ഷിക്കാത്തതു മൂലം ഇതിനകത്തും മാലിന്യം നിക്ഷേപിക്കുന്നതായി പരാതിയുണ്ട്. ഈ വനത്തിനു സമീപമുള്ള ഒരു സംഘടനയുടെ കെട്ടിടത്തിലെ മാലിന്യങ്ങള്‍ രാത്രികാലങ്ങളില്‍ ഉന്തുവണ്ടിയില്‍ റോഡരികില്‍ നിക്ഷേപിക്കുന്നതായും ആക്ഷേപമുണ്ട്.ഇതു വഴിയുള്ള യാത്രക്കാര്‍ക്കും സമീപത്തെ കൃഷി ക്കാര്‍ക്കും മാലിന്യം ജീവിതം ദുസഹമാക്കിയിരിക്കുകയാണ്. മാലിന്യം നീക്കം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.പ്ലാസ്റ്റിക് കവറുകളിലും പോളിത്തീന്‍ കിറ്റുകളിലുമാണ് മാലിന്യം നിക്ഷേപിക്കുന്നത്.പരയ്ക്കാട്ടു കാവിനു ചുറ്റുമുള്ള ജൈവസമ്പന്നമായ വനത്തിന് പ്ലാസ്റ്റിക് മാലിന്യം ഭീഷണിയാകുമെന്നും സ്വാഭാവികത നഷ്ടപ്പെടുമെന്ന് ആശങ്കയുള്ളതായും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. കാവശ്ശേരി പഞ്ചായത്തും പരയ്ക്കാട്ട് ദേവസ്വവും അടിയന്തിരമായി മാലിന്യം നീക്കം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്നാണ് സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെടുന്നത്. പോലീസ് സ്ഥിരമായി വാഹന പരിശോധന നടത്തുന്ന സ്ഥലമായിട്ടു കൂടി മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. രാത്രി കാലങ്ങളില്‍ പോലീസ് പട്രോളിംഗ് ഊര്‍ജിതമാക്കി രാത്രി മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാവശ്ശേരി പഞ്ചായത്തില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത് ഈ വാര്‍ഡിലാണ്. എന്നിട്ടും മാലിന്യം നീക്കം ചെയ്യാനോ മാലിന്യം നിക്ഷേപിക്കാന്‍ വേസ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാനോ പഞ്ചായത്തധികൃതര്‍ തയ്യാറായിട്ടില്ല. ഇവിടെ ക്യാമറ സ്ഥാപിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it