കാര്‍ഷിക കടാശ്വാസം പരിധി നീട്ടി; പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കും

തിരുവനന്തപുരം: കാര്‍ഷിക കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പയുടെ തിയ്യതി ദീര്‍ഘിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 വരെയായിരിക്കും.
മറ്റ് 13 ജില്ലകളിലേത് 2011 ഒക്‌ടോബര്‍ 31 വരെയായിരിക്കും. ഈ തിയ്യതി വരെ എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കും. ദേശീയ തലത്തില്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. ജപ്തി നടപടികള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ തീരുമാനം ഗുണകരമാവും. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2018 ജൂണ്‍ ഒന്നു മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാവും. 53 കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവയ്ക്കും. ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കേരള എന്ന പേരില്‍ പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്ത് ആസ്തികള്‍ അതിലേക്ക് മാറ്റും. ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ റിയാബിനെ ചുമതലപ്പെടുത്തി.
കേന്ദ്രസര്‍ക്കാരിന്റെ ഖനവ്യവസായ വകുപ്പിനു കീഴില്‍ രാജസ്ഥാനിലെ കോട്ട ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ്. ഇതിന്റെ മറ്റൊരു യൂനിറ്റാണ് പാലക്കാട്ടുള്ളത്. 1993 വരെ കമ്പനി ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നഷ്ടത്തിലായ കമ്പനി കൈയൊഴിയാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഇടപ്പെട്ടത്. കമ്പനിയുടെ ആസ്തി ബാധ്യതകള്‍ വിലയിരുത്തുന്നതിന് ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ആസ്തി നിര്‍ണയിച്ചത്.
Next Story

RELATED STORIES

Share it