palakkad local

കാക്കാത്തോട് നിറഞ്ഞു; മണ്ണുംകുഴി നിവാസികള്‍ ഒറ്റപ്പെട്ടു

ചെര്‍പ്പുളശ്ശേരി: കനത്തുപെയ്ത മഴയില്‍ വഴിയില്ലാതെ ഒറ്റപ്പെട്ട് ചെര്‍പ്പുളശ്ശേരി 26ാം മൈല്‍ മണ്ണുംകുഴി നിവാസികള്‍. പ്രദേശത്തുകൂടി ഒഴുകുന്ന കാക്കാതോടിനു കുറുകെ 26ാം മൈലില്‍ നിന്നും നിരപറമ്പ് ഭാഗത്തേക്ക് ബന്ധിപ്പിക്കുന്ന കോണ്‍ക്രീറ്റ് റോഡ് വെള്ളത്തിനടിയിലായതാണ് ദുരിതത്തിനിടയാക്കിയത്. മഴക്കാലത്തെ സ്ഥിരം പ്രശ്‌നമാണിത്.
മഴ പെയ്ത് തോട് നിറയുന്നതോടെ ഇവിടുത്തുകാരുടെ വഴിയും അടയും. ആശുപത്രി ആവശ്യങ്ങള്‍ക്കു പോലും ഇതു കാരണം കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചുവേണം ചെര്‍പ്പുളശ്ശേരി ടൗണിലേക്ക് എത്തിക്കുന്നത്. വിദ്യാര്‍ഥികളും ഇതേ ദുരിതം അനുഭവിക്കണം. മരണപ്പെട്ടയാളെ പള്ളിയില്‍ കൊണ്ടുപോയി ഖബറടക്കാന്‍ പോലും കഴിയാത്ത ദുസ്ഥിതിയാണ് ഇപ്പോഴെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭയിലെ 11, 16 വാര്‍ഡുകളിലായി നൂറോളം കുടുംബങ്ങളാണ് പ്രദേശത്തുള്ളത്. വീരമംഗലം, ആലുംകുന്ന്, എലിയപ്പറ്റ, നിരപറമ്പ് ഭാഗങ്ങളിലേക്കുള്ള എളുപ്പമാര്‍ഗം കൂടിയാണ് ഈ റോഡ്.
ദുരിതത്തിന് ശാശ്വത പരിഹരമായി കാക്കാതോടിന് കുറുകെ പാലം വേണമെന്നാണ് ആവശ്യം. ഇതിനായി പല തവണ ജന പ്രതിനിധികള്‍ക്ക്  അപേക്ഷകളും നിവേദനവും നല്‍കിയിരുന്നെങ്കിലും ഒന്നും യാഥാര്‍ഥ്യമായില്ല. വര്‍ഷകാലം ഏതാണ് നാല് മാസത്തോളം ഈ ദുരിതം അനുഭവിക്കണം. ഇപ്പോഴുള്ള കോണ്‍ക്രീറ്റ് പാതയും പ്രദേശത്തുകാരുടെ യാത്രാദുരിതം കണ്ടറിഞ്ഞ് മാത്രം നിര്‍മിച്ചതാണ്.
Next Story

RELATED STORIES

Share it