കര്‍ണാടക വോട്ടെടുപ്പ് മെയ് 12ന്; ഫലം 15ന്‌

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് മെയ് 12ന് നടക്കും. 224 അംഗ അസംബ്ലിയിലേക്ക് ഒറ്റഘട്ടമായാണു വോട്ടെടുപ്പ് നടക്കുന്നത്. മെയ് 15ന് ഫലം പ്രഖ്യാപിക്കും. അടുത്തമാസം 17ന് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി 24 ആണ്. 25ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും.
പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 27 ആണ്. 18നു മുമ്പ് തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാവും. തിയ്യതി പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നതായി മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ ഒ പി റാവത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ആകെ 52,034 പോളിങ് ബൂത്തുകളാണുള്ളത്. ഈ ബൂത്തുകളിലെല്ലാം തന്നെ വിവിപാറ്റ് യന്ത്രങ്ങള്‍ ഘടിപ്പിച്ച വോട്ടിങ് യന്ത്രങ്ങള്‍  ഉപയോഗിച്ചാണ് വോട്ടെടുപ്പ് നടക്കുക. 51 മണ്ഡലങ്ങള്‍ സംവരണം ചെയ്യപ്പെട്ടവയാണ്. എല്ലാ മണ്ഡലത്തിലും സ്ത്രീകളാല്‍ മാത്രം നിയന്ത്രിക്കുന്ന ഒരു ബൂത്തെങ്കിലും സ്ഥാപിക്കും. മുന്‍കാലത്തുണ്ടായ അനിഷ്ടസംഭവങ്ങള്‍ കണക്കിലെടുത്ത് സുരക്ഷയ്ക്ക് കേന്ദ്രസേനയെ നിയോഗിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ സ്ലിപ്പ് വോട്ടെടുപ്പിന് ഒരാഴ്ച മുമ്പ് വിതരണം ചെയ്യും.
സംസ്ഥാനത്ത് ആകെ 4.96 കോടി വോട്ടര്‍മാരാണുള്ളത്. തിരഞ്ഞെടുപ്പിന് പണം ഒഴുക്കുന്ന നടപടികള്‍ കര്‍ശനമായി നിയന്ത്രിക്കും. ഒരു സ്ഥാനാര്‍ഥിക്കു ചെലവഴിക്കാവുന്ന പരമാവധി തുക 28 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. രേഖകള്‍ കൈവശമില്ലാതെ പണം സൂക്ഷിച്ചാല്‍ പിടിച്ചെടുക്കും. രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ വിട്ടുനല്‍കൂവെന്നും റാവത്ത് വ്യക്തമാക്കി. 2013ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 224ല്‍ 122 സീറ്റ് നേടിയാണ് സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. ജനതാദള്‍ സെക്യുലറിനും  ബിജെപിക്കും 40 സീറ്റ് വീതം ലഭിച്ചു.
Next Story

RELATED STORIES

Share it