കന്നിമാസ കാലത്തെ പമ്പ സര്‍വീസ്: കെഎസ്ആര്‍ടിസിക്ക് നഷ്ടം 13 ലക്ഷം

തിരുവനന്തപുരം: ശബരിമല കന്നിമാസ പൂജകള്‍ക്കായി ഈ മാസം 16 മുതല്‍ 21 വരെയുള്ള ആറു ദിവസങ്ങളില്‍ കെഎസ്ആര്‍ടിസി നിലയ്ക്കല്‍ പമ്പ സ്‌പെഷ്യല്‍ സര്‍വീസ് ഓപറേറ്റ് ചെയ്ത ഇനത്തില്‍ കോര്‍പറേഷന് നഷ്ടം 13,35,583 രൂപ. ആകെ 33 ബസ്സുകളിലായി 1760 ട്രിപ്പുകളാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തിയത്. ടിക്കറ്റ് ഒന്നിന് 40 രൂപ വീതം ഈടാക്കിയപ്പോള്‍ ബസ് ഒന്നിന് ശരാശരി 12533 രൂപ പ്രകാരം 23,15,079 രൂപയാണ് ഈ സീസണില്‍ കോര്‍പറേഷന് ലഭിച്ച ആകെ വരുമാനം. ഡീസല്‍ ചെലവിനത്തില്‍ ബസ് ഒന്നിന് പ്രതിദിനം 8440 രൂപയും ഓപറേറ്റിങ് ജീവനക്കാരുടെ ശമ്പളയിനത്തില്‍ ബസ് ഒന്നിന് 10,000 രൂപയും മറ്റ് ജീവനക്കാര്‍ക്ക് 1515 രൂപയും ടയര്‍, സ്‌പെയര്‍പാര്‍ട്‌സ് ഇനത്തില്‍ 900 രൂപയും അടക്കം 20900 രൂപയാണ് ഒരു ബസ്സിന് ശരാശരി പ്രതിദിനം ചെലവായിട്ടുള്ളത്. ഇതനുസരിച്ച് ആറു ദിവസം നിലയ്ക്കല്‍ പമ്പ സ്‌പെഷ്യല്‍ സര്‍വീസ് നടത്തിയതില്‍ 13,35,583 രൂപയാണു നഷ്ടം. കൂടുതല്‍ നിരക്ക് ഈടാക്കി അമിത ലാഭം എടുക്കുന്നുവെന്ന തരത്തില്‍ കെഎസ്ആര്‍ടിസിക്കെതിരേ നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തള്ളിക്കളയണമെന്ന കെഎസ്ആര്‍ടിസി സിഎംഡി വാര്‍ത്താക്കുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it