കണ്ണൂര്‍ വിമാനത്താവളം ഡിസം. 9ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഡിസംബര്‍ 9ന് ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. വിമാനത്താവളത്തിനുള്ള എയ്‌റോഡ്രോം ലൈസന്‍സ് വ്യാഴാഴ്ച ഡിജിസിഎ അനുവദിച്ചിരുന്നു. അതേത്തുടര്‍ന്നാണ് ഉദ്ഘാടന തിയ്യതി നിശ്ചയിച്ചത്. 3,050 മീറ്റര്‍ റണ്‍വേയാണ് ഇപ്പോഴുള്ളത്. അത് 4,000 മീറ്ററായി നീട്ടാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
2,300 ഏക്കറിലാണ് മികച്ച ആധുനിക സൗകര്യങ്ങളോടെ വിമാനത്താവളം ഒരുക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്കുള്ള ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ വിസ്തീര്‍ണം 97,000 ചതുരശ്ര മീറ്ററാണ്. 1.05 ലക്ഷം ചതുരശ്ര അടിയുള്ള രാജ്യാന്തര കാര്‍ഗോ കോംപ്ലക്‌സ് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്നു. വിമാനത്താവളത്തിന് അകത്തു തന്നെ നല്ല സൗകര്യമുള്ള ഹോട്ടലും ഒരുക്കിയിട്ടുണ്ട്. 24 ചെക്ക് ഇന്‍ കൗണ്ടറുകളും സെല്‍ഫ് ബാഗേജ് ഡ്രോപ്പ് കൗണ്ടറുകളും സെല്‍ഫ് ചെക്കിങ് മെഷീനുകളും സജ്ജമായിക്കഴിഞ്ഞു. വരുന്നവര്‍ക്കും പോവുന്നവര്‍ക്കുമായി 32 എമിഗ്രേഷന്‍ കൗണ്ടറുകള്‍ ഉണ്ടാവും. ഇതിനു പുറമെ നാല് ഇ-വിസ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. കസ്റ്റംസ് കൗണ്ടറുകള്‍ 16 എണ്ണമാണ്. ആറ് എയ്‌റോ ബ്രിഡ്ജുകളാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ബോയിങ് 777 പോലുള്ള വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിന് എല്ലാ സജ്ജീകരണങ്ങളും വിമാനത്താവളത്തിലുണ്ട്. 20 വിമാനങ്ങള്‍ക്ക് ഒരേസമയം പാര്‍ക്ക് ചെയ്യാം. വാഹന പാര്‍ക്കിങ്ങിനു വിശാലമായ സൗകര്യമുണ്ട്. ഇവിടെ 700 കാറുകളും 200 ടാക്‌സികളും 25 ബസ്സുകളും ഒരേസമയം പാര്‍ക്ക് ചെയ്യാനാവും.
കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നതിന് 11 രാജ്യാന്തര വിമാനക്കമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യാ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ വിമാനക്കമ്പനികളാണ് കണ്ണൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ സമ്മതം അറിയിച്ചത്.

Next Story

RELATED STORIES

Share it