kozhikode local

കടല്‍ഭിത്തിയില്ല; ഭീതിയോടെ തീരദേശവാസികള്‍

വടകര: ജനങ്ങളുടെ സുരക്ഷയ്ക്കും സമാധാനത്തോടെയുള്ള ജീവിതം നല്‍കുന്നതിനാണ് സര്‍ക്കാരും ജനപ്രതിനിധികളും, എന്നാല്‍ ഇവിടെയുള്ള ജനങ്ങള്‍ക്ക് എന്നും ഭീതിയും സമാധാനവും നഷ്ടപ്പെടുകയാണ്. വടകര മണ്ഡലത്തിലെ തീരദേശവാസികള്‍ അധികാരികളോട് ചോദിക്കുകയാണ് ഈ കാലവര്‍ഷത്തിലെങ്കിലും ‘വേണം ഞങ്ങള്‍ക്ക് സുരക്ഷ, ജീവിക്കണം ഞങ്ങള്‍ക്ക് സമാധാനത്തോടെ. വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിത ജീവിത്തതിന്റെ കാഴ്ചകള്‍ ഏറെ വേദനിപ്പിക്കുന്നതാണ് ഇവിടങ്ങളില്‍.
മണ്ഡലത്തിലെ തീരദേശങ്ങളായ അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, മുകച്ചേരി ഭാഗം, കുരിയാടി, ചോറോട്, മുട്ടുങ്ങല്‍ തുടങ്ങിയ തീരദേശങ്ങളിലാണ് കടല്‍ഭിത്തിയില്ലാത്തതിനാല്‍ ഭീതിയോടെയാണ് ജനങ്ങള്‍ താമസിക്കുന്നത്. കഴിഞ്ഞ 25 വര്‍ഷത്തോളം പഴക്കമുണ്ട് ഈ ആവശ്യത്തിന്. എല്ലാ വര്‍ഷങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാവുന്ന സമയങ്ങളിലും, തിരഞ്ഞെടുപ്പ് വേളകളിലും ജനപ്രതിനിധികളും, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും വന്ന് കടല്‍ഭിത്ത നിര്‍മിക്കാനാവശ്യമായ നടപടിയെടുക്കും എന്ന് പറയുകയല്ലാതെ ഒരു നടപടിയും ഇതുവരെ കൈകൊള്ളാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ശക്തമായ കടല്‍ ക്ഷോഭം ഉണ്ടാവുന്ന സമയങ്ങളില്‍ തിരമാലകള്‍ വീടുകളിലേക്ക് ഇരച്ചു കയറുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടങ്ങളില്‍ സ്ഥാപിച്ച ഭിത്തിയാകട്ടെ തകരുകയും, പല കല്ലുകളും മണ്ണിനടിയിലേക്ക് താഴ്ന്നു പോവുകയും ചെയ്തിരിക്കുകയാണ്.
വേനല്‍ മഴയെ തുടര്‍ന്ന് കഴിഞ്ഞ 22ന് ഈ പ്രദേശങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തിരമാലകള്‍ കരയിലേക്ക് ഇരച്ചു കയറിയിരുന്നു. വേനല്‍ കാലമായിട്ടും കടല്‍ ക്ഷോഭം ഇത്തരത്തിലാണെങ്കില്‍ കാലവര്‍ഷത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ലെന്നാണ് തീരദേശവാസികള്‍ പറയുന്നത്. കാലവര്‍ഷ സമയത്ത് ട്രോളിങ് നിരോധനം മൂലം മല്‍സ്യബന്ധനം പോലും നടത്താനാവാതെ നിത്യവൃത്തിക്ക് വേണ്ടി മറ്റു ജോലികള്‍ തേടി പോകുന്നതോടൊപ്പം സുരക്ഷയില്ലാത്തതിനാല്‍ സമാധാനത്തോടെ ജീവിക്കാന്‍ പോലും തീരദേശവാസികള്‍ക്ക് കഴിയാറില്ല.
മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മിക്ക സ്ഥലങ്ങളിലും കടല്‍ഭിത്തി തീരെയില്ലാതായിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഇതേ സ്ഥലങ്ങലില്‍ തന്നെ കനത്ത രീതിയില്‍ കടലാക്രമണം നേരിട്ട പ്രദേശങ്ങളാണ്. കടലിനടുത്ത് താമസിക്കുന്ന പലരും രാത്രികാലങ്ങളില്‍ വളരെ ഭയാജനകമായ അവസ്ഥയിലാണ് കഴിഞ്ഞുകൂടുന്നത്. മുന്‍ വര്‍ഷങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായ സാഹചര്യങ്ങളില്‍ പ്രദേശവാസികള്‍ ഒന്നടങ്കം പ്രതിഷേധങ്ങളുമായി രംഗത്ത് വന്നിരുന്നു.
അപ്പോഴൊക്കെ പ്രദേശത്തെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ചേര്‍ന്ന് പ്രശ്‌നം ജനപ്രതിനിധികളുമായി ചര്‍ച്ച ചെയ്യാമെന്നും വേണ്ട പരിഹാരം കാണാമെന്നും പറഞ്ഞ് പ്രതിഷേധത്തെ ഇല്ലായ്മ ചെയ്യാറാണ് പതിവ്. അതേസമയം ഗുരുതരമായ പ്രശ്‌നം ഉടലെടുത്തിട്ടും ജനപ്രതിനിധികള്‍ മൗനം പാലിക്കുന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടിണ്ട്.
ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും വോട്ട് ബാങ്കിന് വേണ്ടിയുള്ള പ്രസ്താവനകളിലും, വാഗ്ദാനങ്ങളിലും ഒതുങ്ങുകയല്ലാതെ ദുരിതമനുഭവിക്കുന്ന ജനതയുടെ കണ്ണീരൊപ്പാന്‍ ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ലെന്നതാണ് വസ്തുത.
ഈ വര്‍ഷത്തെ കാലവര്‍ഷമെത്താന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മുന്‍ വര്‍ഷങ്ങളില്‍ അനുഭവിച്ച ഭീതിയുടെ ഓര്‍മ്മകളില്‍ തന്നെ കഴിയുക എന്നതാണ് തീരദേശവാസികള്‍ക്കുള്ളത്. ജീവിതം വഴിമുട്ടി നില്‍ക്കുന്നതോടൊപ്പം ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ക്ക് എന്ത് ചെയ്യണമെന്ന ചോദ്യം ബാക്കിയാവുകയാണ് ഇവിടെ.
Next Story

RELATED STORIES

Share it