Flash News

ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാതൃഭാഷ : ഇന്നു മുതല്‍ മലയാളം നിര്‍ബന്ധം

തിരുവനന്തപുരം: സംസ്ഥാനത്ത് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇന്നു മുതല്‍ മലയാളം നിര്‍ബന്ധമാക്കി. സര്‍ക്കാര്‍ ഉത്തരവുകളും ബോര്‍ഡുകളും ഫയല്‍ നടപടികളും അടക്കം എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇനി മുതല്‍ മാതൃഭാഷയിലായിരിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമം ബാധകമാണ്. നിയമത്തില്‍ വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടികളുണ്ടാവും. ഓഫിസുകള്‍ക്ക് ഇക്കാര്യത്തില്‍ പിഴവുകള്‍ പറ്റുന്നുണ്ടോ എന്ന കാര്യം വകുപ്പു മേധാവികള്‍ പരിശോധിക്കുകയും നിശ്ചിത ഇടവേളകളില്‍ അവലോകനം നടത്തുകയും ചെയ്യണമെന്നു ഉത്തരവില്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. അതേസമയം, തമിഴ്, കന്നഡ ഭാഷാ ന്യൂനപക്ഷക്കാര്‍ക്ക് ഭരണഭാഷ സംബന്ധിച്ച നിലവിലുള്ള അവകാശങ്ങള്‍ നിലനിര്‍ത്തും. ഔദ്യോഗിക ഭാഷ മലയാളമാക്കിക്കൊണ്ട് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് നിയമനിര്‍മാണം നടത്തിയത്. 2015 ജനുവരി മുതല്‍ ഔദ്യോഗിക ഭാഷ മലയാളമാക്കി ഉത്തരവിറക്കിയെങ്കിലും പല വകുപ്പുകളും പാലിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നത്. സ്‌കൂളുകളില്‍ മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സ് ഉള്‍പ്പെടെ മാതൃഭാഷയ്ക്ക് ഊന്നല്‍ നല്‍കുന്ന പല പരിഷ്‌കാരങ്ങളും ഈ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുമുണ്ട്. ഇതിന്റെ ഭാഗമായാണ് ഭരണഭാഷയില്‍ മലയാളം ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിച്ചത്. ഇതുപ്രകാരം ഓഫിസ് മുദ്രകള്‍, ഉദ്യോഗസ്ഥരുടെ പേരും ഔദ്യോഗിക പദവിയും അടങ്ങുന്ന തസ്തിക മുദ്രകള്‍ എന്നിവ ഇനി മുതല്‍ മലയാളത്തിലും തയ്യാറാക്കണം. സംസ്ഥാനത്തിനകത്തെ ആവശ്യത്തിന് മലയാളം മുദ്രകള്‍ ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍ പരസ്പരമുള്ള കത്തിടപാടുകളും മലയാളത്തിലായിരിക്കണം. അതേസമയം, കേന്ദ്രസര്‍ക്കാര്‍, സുപ്രിംകോടതി, ഹൈക്കോടതി, ഇതര സംസ്ഥാനങ്ങള്‍ തുടങ്ങി കേരളത്തിന് പുറത്തേക്കുള്ള കത്തിടപാടുകള്‍ ഇംഗ്ലീഷിലാവാം. കൂടാതെ ഇംഗ്ലീഷ് ഉപയോഗിക്കണമെന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ടെങ്കില്‍ നിബന്ധനയില്‍ നിന്ന് ഒഴിവാക്കാമെന്നും നിര്‍ദേശമുണ്ട്. മലയാളം ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിന് രാഷ്ട്രപതിയുടെ അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.
Next Story

RELATED STORIES

Share it