ഐടി പാര്‍ക്കുകളില്‍ കൂടുതല്‍ കമ്പനികള്‍

തിരുവനന്തപുരം:  കേരളത്തിലെ വിവിധ ഐടി പാര്‍ക്കുകളില്‍ ഇടം തേടി കൂടുതല്‍ കമ്പനികളെത്തുന്നു.  ഇതെത്തുടര്‍ന്ന് കൂടുതല്‍ സ്ഥലത്ത് കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യമേര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തിനിടെ 45 ലക്ഷം ചതുരശ്ര അടി സ്ഥലമാണ് ഐടി പാര്‍ക്കുകളില്‍ കമ്പനികള്‍ ഏറ്റെടുത്തത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ഇടം തേടി കമ്പനികള്‍ ക്യൂവിലാണ്. ഇവിടെ ഒന്നാംഘട്ടത്തില്‍ 104 കമ്പനികളും മൂന്നാംഘട്ടത്തില്‍ 97 കമ്പനികളും സ്ഥലത്തിനായി ക്യൂവിലുണ്ട്.
കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ജ്യോതിര്‍മയ കോഴിക്കോട് സൈബര്‍ പാര്‍ക്കിലെ സഹ്യ എന്നീ കെട്ടിടങ്ങളില്‍ സ്ഥലത്തിനായി നിരവധി കമ്പനികളാണെത്തുന്നത്. ഒമ്പത് നില കെട്ടിടമായ ജ്യോതിര്‍മയയുടെ ആറു നിലകളും കമ്പനികള്‍ ഏറ്റെടുത്തു. നാലു നിലകളും മൂന്നു ലക്ഷം ചതുരശ്ര അടിയുമുള്ള സഹ്യയില്‍ എട്ടു കമ്പനികള്‍ എത്തിക്കഴിഞ്ഞു. മൂന്നു കമ്പനികള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. ഇവിടെ നിലവില്‍ 260 ജീവനക്കാര്‍ പണിയെടുക്കുന്നു. ജ്യോതിര്‍മയയില്‍ നിലവില്‍ 22 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ആയിരം ജീവനക്കാരുണ്ട്.
പള്ളിപ്പുറം ടെക്‌നോസിറ്റിയില്‍ ഏപ്രില്‍ 2019ഓടെ രണ്ടു ലക്ഷം ചതുരശ്ര അടി സ്ഥലം തയ്യാറാവും. ഇതോടെ ഇവിടെ കൂടുതല്‍ കമ്പനികളെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. ടെക്‌നോപാര്‍ക്കിലെ ഗായത്രി എന്ന കെട്ടിടത്തിന് മുകളിലായി 25,000 ചതുരശ്രഅടി സ്ഥലം അടുത്തിടെ ഒരുക്കി സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കായി നല്‍കിക്കഴിഞ്ഞു. പാര്‍ക്ക് സെന്ററിന് താഴെയായി 10,000 ചതുരശ്ര അടിയും ഒരുക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിയും ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കും പൂര്‍ണ സജ്ജമാവുന്നതോടെ കൂടുതല്‍ കമ്പനികള്‍ കേരളത്തിലെത്തുമെന്നാണ് പ്രതീക്ഷ. ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ 33 കമ്പനികള്‍ക്ക് സ്ഥലം ലഭിക്കും. ഇവിടെ ആയിരം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
കോഴിക്കോട് സൈബര്‍ പാര്‍ക്ക് ആദ്യത്തെ വൈഫൈ കാംപസ് ആവാനൊരുങ്ങുകയാണ്. യുഎസില്‍ നിന്നുള്ള ഓണ്‍ടാഷ് ഇന്ത്യ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഇവിടെ 50 സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. സൈബര്‍ പാര്‍ക്കില്‍ 50,000 ചതുരശ്ര അടിയുടെ പുതിയ കെട്ടിടം നിര്‍മിക്കാന്‍ അനുമതിയായിട്ടുണ്ട്. സൈബര്‍ പാര്‍ക്കില്‍ മൊബൈല്‍ ടെക്‌നോളജി ഹബ്ബിനും ഇന്‍ഫോപാര്‍ക്കില്‍ ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിനും ടെക്‌നോസിറ്റിയില്‍ ഫിനാന്‍സ്, സൈബര്‍ സ്‌പേസ്, ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി എന്നിവയ്ക്കും പ്രാധാന്യം നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
Next Story

RELATED STORIES

Share it