Kottayam Local

എസ്എസ്എല്‍സി പരീക്ഷയില്‍ കടുത്തുരുത്തിക്ക് ഉന്നത വിജയം



കടുത്തുരുത്തി: എസ്എസ്എല്‍സി പരീക്ഷയില്‍ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയ്ക്ക് ഉന്നത വിജയം. 99.36 ശതമാനം വിജയം നേടി സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് കടുത്തുരുത്തി വിദ്യാഭ്യാസ ജില്ല. കഴിഞ്ഞ തവണ 98.42 ശതമാനമായിരുന്നു വിജയം. ആകെ പരീക്ഷയെഴുതിയ 3618 പേരില്‍ 3595 പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി.16 ഗവ. സ്‌കൂളുകളില്‍ 11 സ്‌കൂളുകളിലും 24 എ്‌യ്ഡഡ് സ്‌കൂളുകളില്‍ 15 സ്‌കൂളുകളിലും രണ്ട് അണ്‍എയ്ഡഡ് സ്‌കൂളില്‍ ഒരു സ്്കൂളിലും 100 ശതമാനം വിജയം കരസ്ഥമാക്കി. രണ്ട് സ്‌പെഷ്യല്‍ സ്‌കൂളുകളിലും നൂറ് ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളില്‍ 27 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്സ് നേടി അഭിമാനകരമായ നേട്ടം കൈവരിച്ചു. ആകെയുള്ള 46 സ്‌കൂളുകളില്‍ 29 സ്‌കൂളുകള്‍ക്കും 100 ശതമാനം വിജയമാണുള്ളത്. 207 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്സുകളും 212 വിദ്യാര്‍ഥികള്‍ക്ക് 9 വിഷയങ്ങള്‍ക്കും എ പ്ലസ് നേടാനായി. ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ സ്‌കൂള്‍ കല്ലറ സെന്റ് തോമസ് ഹൈസ്‌കൂളാണ്. 22 വിദ്യാര്‍ഥികള്‍, കുറവിലങ്ങാട് ഡി പോള്‍ സ്‌കൂളിന് 21 എപ്ലസും ലഭിച്ചു.  ഇത്തവണ പരീക്ഷ എഴുതിയതില്‍ 980 പേര്‍ മലയാളം മീഡിയത്തിലും 1641 പേര്‍ ഇംഗ്ലീഷ് മീഡിയത്തിലുമാണ് പഠനം നടത്തിയത്. ഗവ. സ്‌കുളുകളുടെ കൂട്ടത്തില്‍ ഇത്തവണയും പതിവ് തെറ്റിക്കാതെ തലയോലപ്പറമ്പ് എജെ ജോണ്‍ മെമ്മോറിയല്‍ സ്‌കൂളിലാണ് കൂടുതല്‍ കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തി 100ശതമാനം വിജയം നേടിയത്. 154 പേരാണ് ഇവിടെ പരീക്ഷ എഴുതിയത്.  വിദ്യാഭ്യാസ ജില്ലയിലെ ഗവ. സ്‌കൂളുകളുകളിലെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവച്ചത്. പല സര്‍ക്കാര്‍ സ്‌കൂളുകളിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണം മുന്‍ വര്‍ഷത്തേക്കാളും വര്‍ദ്ധിച്ചു. ഒരോ വിദ്യാര്‍ഥികള്‍ വിതം പരീക്ഷയില്‍ പരാജയപ്പെട്ടത് മൂലം 10 സ്‌കൂളുകള്‍ക്കാണ് 100 മേനി നഷ്ടപ്പെട്ടത്.
Next Story

RELATED STORIES

Share it