kasaragod local

എന്‍ഡോസള്‍ഫാന്‍: ധനസഹായം ഇനിയും ലഭിച്ചില്ല; കണ്‍വന്‍ഷന്‍ 13ന്



കാസര്‍കോട്്: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ധനസഹായം ലഭിക്കാത്തവരുടെ കണ്‍വന്‍ഷന്‍ 13ന് കാസര്‍കോട് കോഓപറേറ്റീവ് ബാങ്ക് ഹാളില്‍ നടത്താന്‍ എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി യോഗം തീരുമാനിച്ചു. പ്രത്യേക മെഡിക്കല്‍ ക്യാംപിലൂടെ കണ്ടെത്തിയ 5848 ദുരിതബാധിതരില്‍ 2820 പേര്‍ക്ക് മാത്രമാണ് ഭാഗികമായ സഹായം ലഭിച്ചത്. പട്ടികയില്‍ പെട്ട മൂവായിരത്തിലധികം പേര്‍ക്ക് സാമ്പത്തിക സഹായം തീരെ ലഭിച്ചിട്ടില്ല. ഇതിനു പുറമെ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും സഹായം ലഭിക്കാനുണ്ട്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 5 ലക്ഷം, കിടപ്പിലായവര്‍ക്കും മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കും 5 ലക്ഷം, മറ്റു രോഗികള്‍ക്ക് 3 ലക്ഷം രൂപ അടിയന്തിര സഹായം നല്‍കാനാണ് കമ്മീഷന്‍ 2010 ഡിസംബര്‍ 31ന് കേരള സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തത്. എട്ടാഴ്ച കൊണ്ട് ഇത് നല്‍കിയിരിക്കണമെന്ന് നിര്‍ദ്ദേശത്തിലുണ്ടെങ്കിലും 2010ല്‍ കണ്ടെത്തിയ 4182 പേരില്‍ 2453 ദുരിതബാധിതര്‍ക്ക് 5 ലക്ഷവും 1729 പേര്‍ക്ക് 3 ലക്ഷം രൂപ നല്‍കുമെന്ന് കാണിച്ച് 2012 ജനുവരി 12ന് സര്‍ക്കാര്‍ ഉത്തരവിറക്കി. പകര്‍പ്പ് മനുഷ്യാവകാ കമ്മീഷനും നല്‍കി. അമ്മമാര്‍ നടത്തിയ നീണ്ട പോരാട്ടങ്ങളിലൂടെയാണ് ഭാഗികമായെങ്കിലും പിന്നീടത് നല്‍കിയത്. സെക്രട്ടേറിയറ്റിന് മുമ്പിലെ അമ്മമാരുടെ പട്ടിണിസമരത്തെ തുടര്‍ന്ന് 2016 ഫെബ്രുവരി മൂന്നിലെ ഒത്തുതീര്‍പ്പനുസരിച്ച് മുഴുവന്‍ ദുരിതബാധിതര്‍ക്കും ധനസഹായം ലഭിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് ദുരിതബാധിതര്‍ വീണ്ടും പ്രക്ഷോഭത്തിനിറങ്ങുന്നത്. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അംബികാസുതന്‍ മാങ്ങാട്, പി മുരളിധരന്‍, ബി മിസ്‌രിയ, എം അശോക് റൈ, സിബിഅലക്‌സ്, ടി കെ ഗോവിന്ദന്‍, ഗോവിന്ദന്‍ കയ്യൂര്‍, ഇസ്മായില്‍ പള്ളിക്കര, കെ കൊട്ടന്‍, കെ ടി ബിന്ദു മോള്‍, രാഘവന്‍ ചന്തേര, രാമകൃഷ്ണന്‍ വാണിയമ്പാറ, കെ ചന്ദ്രാവതി, സി വി നളിനി, വിമലഫ്രാന്‍സിസ്, ഖൈറുന്നിസ, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it