എന്‍ഡിഎ വിടുന്ന കാര്യം ടിഡിപി ഇന്നു പ്രഖ്യാപിക്കും

ന്യൂഡല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായ തെലുഗുദേശം പാര്‍ട്ടി (ടിഡിപി) മുന്നണി വിടുന്ന കാര്യം ഇന്നു പ്രഖ്യാപിക്കും.
ആന്ധ്രയില്‍ നിന്നുള്ള വൈഎസ്ആര്‍ കോണ്‍ഗ്രസ് ഇന്ന് കേന്ദ്രസര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. ടിഡിപിയുടെ മുതിര്‍ന്ന നേതാക്കള്‍ ഇന്നു യോഗം ചേര്‍ന്നു മുന്നണി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. ലോക്‌സഭയില്‍ ടിഡിപിക്ക് 16ഉം വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന് ഒമ്പതും എംപിമാരാണുള്ളത്. മുന്നണിയില്‍ നിന്ന് പുറത്തുവരാന്‍ കഴിഞ്ഞയാഴ്ച തന്നെ ടിഡിപി നേതൃയോഗം തീരുമാനിച്ചിരുന്നു. 545 അംഗ ലോക്‌സഭയില്‍ കേവല ഭൂരിപക്ഷത്തിന് 273 സീറ്റാണ് വേണ്ടത്. 274 അംഗങ്ങളുടെ പിന്തുണയുള്ള ബിജെപി സര്‍ക്കാരിനു ടിഡിപിയുടെ അവിശ്വാസ പ്രമേയം ഭീഷണിയാവില്ല. ആന്ധ്രാപ്രദേശിന് പ്രത്യേക പാക്കേജ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണു ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം മുതല്‍ ടിഡിപി സഭാ നടപടികള്‍ തടസ്സപ്പെടുത്താന്‍ തുടങ്ങിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി നരേന്ദ്രമോദി മന്ത്രിസഭയിലെ ടിഡിപി പ്രതിനിധികളായിരുന്ന അശോക് ഗജപതി രാജു, വൈ എസ് ചൗധരി എന്നിവര്‍ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാ കക്ഷികള്‍ക്കും കത്തയച്ചതായി വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്ഡി പറഞ്ഞു.
അതേസമയം, ടിഡിപി, എഐഎഡിഎംകെ, ടിആര്‍എസ് കക്ഷികള്‍ നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം തുടര്‍ച്ചയായ ഒമ്പതാം ദിവസവും സ്തംഭിച്ചു. ബഹളത്തിനിടെ ലോക്‌സഭയില്‍ പേയ്‌മെന്റ് ഗ്രാറ്റുവിറ്റി (ഭേദഗതി) ബില്ല്, സ്‌പെസിഫിക് റിലീഫ് (ഭേദഗതി) ബില്ല് എന്നിവ ചര്‍ച്ച കൂടാതെ ശബ്ദ വോട്ടോടെ പാസാക്കി.
Next Story

RELATED STORIES

Share it