എടിഎം കവര്‍ച്ചാ ശ്രമം: പ്രതി പിടിയില്‍

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടിയില്‍ എടിഎം തകര്‍ത്ത് കവര്‍ച്ചയ്ക്കു ശ്രമിച്ച സംഭവത്തിലെ പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലിസ് പിടിയിലായി. 10 വര്‍ഷത്തിലധികമായി ചാവക്കാട് മേഖലയില്‍ തൊഴിലെടുത്തു വരികയായിരുന്ന ബിഹാര്‍ സ്വദേശി ശ്രാവണിനെയാണ് ചാവക്കാട് പോലിസ് പിടികൂടിയത്.
ഇന്നലെ രാവിലെയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കടപ്പുറം ബ്രാഞ്ചിന്റെ എടിഎം തകര്‍ത്ത് മോഷണ ശ്രമം നടന്നത്. തുടര്‍ന്നു ചാവക്കാട് പോലിസ് സ്ഥലത്തെത്തുകയും സിസി ടിവി പരിശോധനയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലില്‍ പ്രതിയെ ബ്ലാങ്ങാട് ബീച്ചിലെ കള്ളുഷാപ്പിനടുത്തു നിന്നും പിടികൂടുകയുമായിരുന്നു. ഈ സമയം പ്രതി മദ്യ ലഹരിയിലായിരുന്നു. ആദ്യം ഇയാള്‍ കുറ്റം നിഷേധിച്ചെങ്കിലും സിസി ടിവിയില്‍ നിന്നു ലഭിച്ച വീഡിയോ ദൃശ്യം കാണിച്ചതോടെ കുറ്റം സമ്മതിച്ചു. കവര്‍ച്ചാ ശ്രമം നടത്തുന്ന വേളയില്‍ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് ഇയാള്‍ പിടിയിലാവുന്ന സമയത്തും ധരിച്ചിരുന്നത്. എടിഎം കൗണ്ടറില്‍ കടന്ന ശേഷം മെഷീന്‍ തുറക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടു. ഇതിന്റെ ദേഷ്യത്തില്‍ മെഷീനിന്റെ മോണിറ്റര്‍ കല്ലു കൊണ്ട് അടിച്ചുതകര്‍ക്കുകയായിരുന്നുവെന്നും പ്രതി പോലിസിനോട് പറഞ്ഞു. പ്രതിയെ പിന്നീട് സംഭവസ്ഥലത്ത് കൊണ്ടു വന്ന് തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തകര്‍ക്കപ്പെടുന്ന നാലാമത്തെ എടിഎമ്മാണിത്.

Next Story

RELATED STORIES

Share it