kannur local

എടക്കാനത്തെ ക്രഷര്‍ ലൈസന്‍സ്: ലീഗ് നിലപാടിനെതിരേ യൂത്ത് ലീഗ്

ഇരിട്ടി: എടക്കാനത്ത് ക്രഷറിന് അനുമതി നല്‍കാനുള്ള നഗരസഭാ തീരുമാനത്തിനു പിന്തുണ നല്‍കിയ മുസ്്‌ലിംലീഗ് നയത്തിനെതിരേ യൂത്ത്‌ലീഗ്. യൂത്ത്‌ലീഗ് ഇരിട്ടി മുന്‍സിപ്പല്‍ കമ്മിറ്റിയാണു ക്രഷര്‍ വിരുദ്ധ സമരങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
പ്രകൃതിക്കും മനുഷ്യനും ദോഷകരമാവുന്ന തീരുമാനത്തെ അനുകൂലിക്കാനാവില്ലെന്ന് യൂത്ത്‌ലീഗ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം യൂത്ത് ലീഗ് നേതാക്കള്‍ ക്രഷര്‍ സ്ഥാപിക്കുന്ന സ്ഥലം സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തി ല്‍ ക്രഷര്‍ ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച അജണ്ടയി ല്‍ വന്നപ്പോള്‍ നഗരഭരണം കൈയാളുന്ന സിപിഎമ്മിന് പൂര്‍ണ പിന്തുണയുമായി മുസ്്‌ലിംലീഗ് കൗണ്‍സീലര്‍മാര്‍ രംഗത്തെത്തിയിരുന്നു.
നേരത്തേ മൂന്നുതവണ നഗരസഭായോഗത്തില്‍ ലൈസന്‍സ് വിഷയം അജണ്ടയായി വന്നപ്പോഴെല്ലാം ശക്തമായി എതിര്‍ത്ത മുസ്്‌ലിംലീഗ് പ്രതിനിധികള്‍ പൊടുന്നനെ നിലപാട് മാറ്റിയത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷത്തിനിടയാക്കിയിരുന്നു. യോഗത്തില്‍ കോണ്‍ഗ്രസ്-ബിജെപി കൗണ്‍സിലര്‍മാര്‍ ക്രഷര്‍ വിരുദ്ധനിലപാട് വ്യക്തമാക്കി ഇറങ്ങി പ്പോയപ്പോള്‍ ഇരിട്ടി ടൗണ്‍ കൗണ്‍സിലര്‍ മുസ്്‌ലിംലീഗിലെ റുബീനാ റഫീഖും ഇറങ്ങിപ്പോയത് പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കിയിരുന്നു. പ്രവര്‍ത്തക്കര്‍ക്കിടയില്‍ പാര്‍ട്ടി നേതൃത്തിന്റെ നിലപാടിനെതിരേ ശക്തമായ മുറുമുറുപ്പ് ഉയര്‍ന്ന ഘട്ടത്തിലാണ് യൂത്ത്‌ലീഗ് പരസ്യമായി രംഗത്തിറങ്ങിയത്. യോഗത്തില്‍ കെ ടി അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. നസീര്‍ നല്ലൂര്‍, സമീര്‍ പുന്നാട്, അശ്‌റഫ് ചാവശ്ശേരി, ഖാലിദ്, മുജീബ് ചാവശ്ശേരി സംസാരിച്ചു. വിഷയത്തി ല്‍ അഴിമതി നടന്നിട്ടുണ്ടെന്നാരോപിച്ച് കോണ്‍ഗ്രസ് ഇന്നു രാവിലെ 10നു നഗരസഭാ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും.

Next Story

RELATED STORIES

Share it