എം ജെ അക്ബറിന്റെ രാജിക്ക് സാധ്യതയേറി

ന്യൂഡല്‍ഹി: മീ ടൂ കാംപയിനില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന്, നൈജീരിയയില്‍ സന്ദര്‍ശനത്തിലുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം ജെ അക്ബറിനെ പ്രധാനമന്ത്രിയുടെ ഓഫിസ് തിരിച്ചുവിളിച്ചു. ഇതോടെ അക്ബറിന്റെ രാജിക്ക് കൂടുതല്‍ സാധ്യതയേറി. സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരിച്ചുവരാന്‍ പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതുപ്രകാരം ഇന്നു രാവിലെ അക്ബര്‍ ഡല്‍ഹിയിലെത്തുമെന്നാണ് അറിയുന്നത്. ഷെഡ്യൂള്‍പ്രകാരം ഞായറാഴ്ചയാണ് അദ്ദേഹം മടങ്ങേണ്ടത്. ഡല്‍ഹിയിലെത്തുന്ന അക്ബറിനോട് സര്‍ക്കാര്‍ വിശദീകരണം തേടും. മറുപടി തൃപ്തികരമല്ലെങ്കില്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ വ്യക്തമാക്കി. ബിജെപിക്കുള്ളില്‍ അക്ബര്‍ രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പും പൊതുതിരഞ്ഞെടുപ്പും അടുത്തിരിക്കെ മാധ്യമപ്രവര്‍ത്തകര്‍ തന്നെ ലൈംഗികാരോപണം ഉന്നയിച്ച വ്യക്തി മന്ത്രിസഭയില്‍ തുടരുന്നത് സര്‍ക്കാരിന്റെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കുമെന്നാണ് ബിജെപിയിലെ പലരുടെയും നിലപാട്. അക്ബറിനെതിരേ അന്വേഷണം വേണമെന്ന് കേന്ദ്ര ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. അക്ബര്‍ രാജിവയ്ക്കണമെന്ന് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ റീത്ത ബഹുഗുണ ജോഷിയും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ ടെലഗ്രാഫ് എഡിറ്ററായിരിക്കെ ജോലിക്കായുള്ള അഭിമുഖത്തിനെത്തിയ തന്നോട് അക്ബര്‍ മോശമായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ വെളിപ്പെടുത്തലോടെയാണ് അക്ബറിന്റെ മന്ത്രിസ്ഥാനം തുലാസിലായത്. ഇതിനു പിന്നാലെ അക്ബര്‍ ജോലി ചെയ്ത വിവിധ മാധ്യമസ്ഥാപനങ്ങളിലെ ആറു വനിതാ ജീവനക്കാര്‍ കൂടി ലൈംഗികാതിക്രമ പരാതി സാമൂഹികമാധ്യമങ്ങളിലൂടെ ഉന്നയിച്ചു.
ഏഴു മാധ്യമപ്രവര്‍ത്തകര്‍ ലൈംഗികാതിക്രമ ആരോപണമുന്നയിച്ച അക്ബര്‍ എത്രയും വേഗം രാജിവയ്ക്കണമെന്നും അദ്ദേഹം സ്ഥാനമൊഴിയുന്നില്ലെങ്കില്‍ പ്രധാനമന്ത്രി രാജിക്കത്ത് ആവശ്യപ്പെടണമെന്നും സിപിഎം പോളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അതേസമയം, തങ്ങള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുറന്നുപറയുന്ന വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു.
Next Story

RELATED STORIES

Share it