എം ജെ അക്ബറിനെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

ന്യൂഡല്‍ഹി: 'മീ ടൂ' കാംപയിനില്‍ കുടുങ്ങിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ എം ജെ അക്ബറിനെതിരേ വെളിപ്പെടുത്തലുമായി കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍. നേരത്തേ എം ജെ അക്ബര്‍ എഡിറ്ററായിരുന്ന ഏഷ്യന്‍ ഏജ്, ടെലഗ്രാഫ് പത്രങ്ങളില്‍ ജോലി ചെയ്ത വനിതാ മാധ്യമപ്രവര്‍ത്തകരാണ് പുതുതായി ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
ഏഷ്യന്‍ ഏജ് റസിഡന്റ് എഡിറ്റര്‍ സുപര്‍ണ ശര്‍മയാണ് ആരോപണമുന്നയിച്ചവരില്‍ ഒരാള്‍. താന്‍ ഓഫിസിലിരുന്ന് പേജ് ഡിസൈന്‍ ചെയ്യുന്നതിനിടെ അക്ബര്‍ തന്റെ പിന്നിലൂടെ വന്ന് ബ്രായുടെ സ്ട്രിപ്പ് പിടിച്ചുവലിച്ച് അശ്ലീലം പറഞ്ഞുവെന്നാണ് സുപര്‍ണയുടെ ട്വീറ്റ്. ജോലിക്കായുള്ള അഭിമുഖത്തിന് അക്ബര്‍ വിളിച്ചത് ഹോട്ടല്‍മുറിയിലേക്കാണെന്നും ബെഡ്ഡില്‍ ഇരുന്നാണ് അഭിമുഖം നടത്തിയതെന്നും ശുമ റാഹ പറഞ്ഞു. കൂടെ മദ്യപിക്കാനും അക്ബര്‍ ക്ഷണിച്ചു. ഇതോടെ ജോലി ഉപേക്ഷിച്ച് ഇറങ്ങിപ്പോന്നെന്നും റാഹ വെളിപ്പെടുത്തി.
ഓഫിസില്‍ ലൈംഗികച്ചുവയുള്ള സംഭാഷണങ്ങള്‍ അക്ബര്‍ നടത്തിയെന്ന് പാരണ സിങ് ബിന്ദ്രയും വെളിപ്പെടുത്തി. അക്ബറില്‍ നിന്നു മോശം അനുഭവമുണ്ടായെന്ന് ശുതാപ പോള്‍ എന്ന മാധ്യമപ്രവര്‍ത്തക പറഞ്ഞു. എല്ലാവരും അക്ബറിന് കീഴില്‍ ജോലി ചെയ്തവരാണ്. ടെലഗ്രാഫില്‍ അഭിമുഖത്തിനിടെയുണ്ടായ ദുരനുഭവത്തെക്കുറിച്ചു വിശദീകരിച്ച് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയാണ് അക്ബറിനെതിരേ കഴിഞ്ഞദിവസം ആരോപണങ്ങള്‍ക്കു തുടക്കമിട്ടത്.
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെയും നടപടിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. എം ജെ അക്ബര്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണമെന്നും കോണ്‍ഗ്രസ് വക്താവ് എസ് ജയ്പാല്‍ റെഡ്ഡി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it