എം എം അക്ബറിനെ റിമാന്‍ഡ് ചെയ്തു

കൊച്ചി: വിവാദ പാഠപുസ്തക കേസില്‍ അറസ്റ്റിലായ മതപ്രഭാഷകനും കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറുമായ എം എം അക്ബറിനെ ഈ മാസം 12 വരെ റിമാന്‍ഡ് ചെയ്തു. അഞ്ചു ദിവസത്തെ പോലിസ് കസ്റ്റഡിക്കു ശേഷം അക്ബറിനെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അക്ബര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ വാദം കേട്ട കോടതി വിധി പറയുന്നതിനായി ആറാം തിയ്യതിയിലേക്ക് മാറ്റി.
പാഠപുസ്തകത്തിലെ ഭാഗങ്ങള്‍ മറ്റൊരു വിഭാഗത്തിനും വിദ്വേഷം ഉണ്ടാകുന്ന തരത്തിലുള്ളതല്ലെന്ന് അക്ബറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പാഠഭാഗങ്ങള്‍ ഖുര്‍ആന്‍ വചനങ്ങളുടെ ആവര്‍ത്തനമാണ്. ഖുര്‍ആനിലെ വചനങ്ങള്‍ ഒന്നുംതന്നെ ദുര്‍വ്യാഖ്യാനം ചെയ്തു സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. പുസ്തകത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്തു വ്യാഖ്യാനിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പുസ്തകത്തിന്റെ ഉള്ളടക്കം മുഴുവന്‍ പരിശോധിച്ചിട്ടില്ല. സ്‌കൂളിലെ സിലബസ് കമ്മിറ്റിയാണ് പഠിപ്പിക്കേണ്ട പുസ്തകങ്ങള്‍ തീരുമാനിച്ചത്. സിലബസ് തീരുമാനിച്ചതുമായി അക്ബറിനു ബന്ധമില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
ഈ കേസില്‍ ആരോപിക്കുന്ന പുസ്തകങ്ങള്‍ ഇന്ത്യയിലെ നാനൂറിലധികം സ്‌കൂളുകളില്‍ പഠിപ്പിക്കുന്നതാണ്. പീസ് ഫൗണ്ടേഷന്‍ എന്നത് കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ്. എറണാകുളത്തെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളില്‍ പീസ് ഫൗണ്ടേഷന്‍ ഇടപെടാറില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. കേസില്‍ മുമ്പ് അറസ്റ്റ് ചെയ്ത മൂന്നു പ്രതികള്‍ക്കു ജാമ്യം ലഭിച്ച ഉത്തരവ് പ്രതിഭാഗം കോടതിയില്‍ ഹാജരാക്കി. സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥി പോലും പരാതി നല്‍കിയിട്ടില്ല.  കേസ് രജിസ്റ്റര്‍ ചെയ്ത സമയത്ത് ഇതുമായി ബന്ധപ്പെട്ട് അക്ബറിനു നോട്ടീസ് നല്‍കിയിട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.
എന്നാല്‍, പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ അക്കൗണ്ടുകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും അക്ബറിന്റെ വിദേശ യാത്രകള്‍ സംബന്ധിച്ചു കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കണമെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. രാജ്യത്തിനെതിരേ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന സംഘടനകളുമായോ വ്യക്തികളുമായോ ഏജന്‍സികളുമായോ ബന്ധമുണ്ടോയെന്ന വിവരങ്ങളും അന്വേഷിക്കണം.
പുസ്തകങ്ങളിലെ ഭാഗങ്ങള്‍ ഒരു മതവിഭാഗത്തിലേക്കു ചെറിയ കുട്ടികളെ ആകര്‍ഷിക്കുന്നതിനുള്ള വിത്തു വിതയ്ക്കലുകളാണ്. ഇത്തരത്തിലുള്ള പുസ്തകങ്ങള്‍ പഠിപ്പിക്കുന്നത് കുട്ടികള്‍ മതനിരപേക്ഷ നിലപാടുകളോട് വിമുഖത പ്രകടിപ്പിക്കാനിടയാക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. എം എം അക്ബറിനു വേണ്ടി അഭിഭാഷകരായ സുജേഷ് മേനോന്‍, തോമസ് എബ്രഹാം ഹാജരായി.
Next Story

RELATED STORIES

Share it