ഊഹാപോഹ വിരുദ്ധ പ്രചാരകനെജനക്കൂട്ടം തല്ലിക്കൊന്നു

ഗുവാഹത്തി: ത്രിപുരയിലെ ഊഹോപോഹങ്ങളിലൂടെ ജനങ്ങളെ ഇളക്കിവിടുന്നതിനെതിരേ പ്രചാരണം നടത്താന്‍ സംസ്ഥാന വിവര-സാംസ്‌കാരിക വകുപ്പ് നിയോഗിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. 33കാരനായ സുകന്ദ ചക്രബര്‍ത്തിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം 28നാണ് സംഭവം. അവയവ വ്യാപാരത്തിനു കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നതായി സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന പ്രചാരണങ്ങള്‍ക്കു പിന്നാലെ രണ്ടു ദിവസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന മൂന്നുപേരില്‍ ഒരാളാണ് ചക്രബര്‍ത്തി. ഒരു കോണ്‍സ്റ്റബിള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. പൊതുസ്ഥലങ്ങളില്‍ ഉച്ചഭാഷിണിയിലൂടെ ബോധവല്‍ക്കരണം നടത്താന്‍ നിയോഗിക്കപ്പെട്ട ചക്രബര്‍ത്തിയും ഊഹാപോഹ പ്രചാരണത്തില്‍പ്പെട്ടാണ് കൊല്ലപ്പെട്ടതെന്നാണ് പോലിസ് തുടക്കത്തില്‍ കരുതിയത്. എന്നാല്‍, മറ്റു കാരണങ്ങളിലാവാം അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് ഇപ്പോള്‍ പോലിസ് പറയുന്നത്. കലാചാരയില്‍ വച്ചാണ് അദ്ദേഹത്തിന്റെ വാഹനം ആക്രമിക്കപ്പെട്ടത്. മര്‍ദനത്തിനിരയായി ചക്രബര്‍ത്തി മരിക്കുകയും ഡ്രൈവര്‍ പരിക്കുകളോടെ രക്ഷപ്പെടുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലിസ് സ്മൃതി രഞ്ജന്‍ ദാസ് പറഞ്ഞു. നേരത്തേ, പടിഞ്ഞാറന്‍ ത്രിപുരയിലെ മുരബാരിയില്‍ ബിഹാറില്‍ നിന്നും യുപിയില്‍ നിന്നുമുള്ള മൂന്നു തെരുവ് കച്ചവടക്കാരെയാണ് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്നവര്‍ എന്നാരോപിച്ച് ജനക്കൂട്ടം ആക്രമിച്ചത്. രക്ഷപ്പെടാനായി ഇവര്‍ ത്രിപുര സ്‌റ്റേറ്റ് റൈഫിള്‍സിന്റെ ക്യാംപിലേക്ക് ഓടിക്കയറി. എന്നാല്‍, പോലിസിന്റെ വലയം ഭേദിച്ച വലിയ ജനക്കൂട്ടം ക്യാംപ് ആക്രമിക്കുകയും യുപിയില്‍ നിന്നുള്ള സഹീര്‍ ഖാനെ തല്ലിക്കൊല്ലുകയും ചെയ്തു. സെപാഹിജാല ജില്ലയിലെ ബിസ്ഹാല്‍ഗഡില്‍ കുട്ടികളെ തട്ടിക്കൊണ്ടു പോവുന്നവര്‍ എന്നാരോപിച്ച് മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെയും ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതേത്തുടര്‍ന്ന്, മൊബൈല്‍ ഫോണ്‍ സര്‍വീസ് ദാതാക്കളോട് എസ്എംഎസ് സേവനവും ഇന്റര്‍നെറ്റ് സേവനവും ശനിയാഴ്ച ഉച്ചവരെ വിച്ഛേദിക്കാന്‍ ത്രിപുര ഡിജിപി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it