Flash News

ഉദയകുമാര്‍ ഉരുട്ടിക്കൊല: പോലിസുകാര്‍ കുറ്റക്കാര്‍

തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ പ്രതികളായ പോലിസുകാര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി. പ്രതികള്‍ക്കുള്ള ശിക്ഷ തിരുവനന്തപുരം സിബിഐ കോടതി ഇന്നു പ്രഖ്യാപിക്കും. സിബിഐ പ്രത്യേക ജഡ്ജി കെ നാസറാണ് കേസ് പരിഗണിക്കുന്നത്.
ഒന്നും രണ്ടും പ്രതികളായ കെ ജിതകുമാര്‍, എസ് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. മൂന്നു മുതല്‍ ആറു വരെ പ്രതികളായ കെ വി സോമന്‍, ഡിവൈഎസ്പി ടി അജിത് കുമാര്‍, മുന്‍ എസ്പി ഇ കെ സാബു, മുന്‍ എസ്പി ടി കെ ഹരിദാസ് എന്നിവര്‍ക്കെതിരേ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ കണ്ടെത്തി. മൂന്നാംപ്രതി കെ വി സോമന്‍ വിചാരണയ്ക്കിടെ മരിച്ചിരുന്നു.
തിരുവനന്തപുരം ഫോര്‍ട്ട് പോലിസ് സ്‌റ്റേഷനില്‍ 13 വര്‍ഷം മുമ്പ് നടന്ന കസ്റ്റഡി കൊലപാതകത്തിലാണ് സിബിഐ പ്രത്യേക കോടതിയുടെ സുപ്രധാന വിധി. കേസിലെ ഒന്നും രണ്ടും പ്രതികള്‍ കൊലപാതകവുമായി നേരിട്ടു ബന്ധമുള്ളവരാണ്. വിചാരണസമയത്ത് കൂറുമാറിയ കേസിലെ മുഖ്യസാക്ഷി സുരേഷ് കുമാറിനെതിരേയും വ്യാജ എഫ്‌ഐആര്‍ തയ്യാറാക്കാന്‍ സഹായിച്ചെന്ന് സാക്ഷിമൊഴികളില്‍ ആരോപിക്കപ്പെടുന്നവര്‍ക്കെതിരേയും നിയമനടപടി ഉണ്ടായേക്കും.
2016 ഒക്ടോബറില്‍ ആരംഭിച്ച വിചാരണയ്‌ക്കൊടുവിലാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിക്കെതിരേ അപ്പീല്‍ പോകാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം. 2005 സപ്തംബര്‍ 27നാണ് മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഉദയകുമാര്‍ പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് ഉരുട്ടിയതടക്കം 22 ഗുരുതര പരിക്കുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു. മൂന്ന് പോലിസുകാര്‍ പ്രതികളായിരുന്ന കേസ് ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് അട്ടിമറിച്ചതായി സിബിഐ കണ്ടെത്തി.
തെളിവു നശിപ്പിച്ചതിനും എഫ്‌ഐആര്‍ മാറ്റിമറിച്ചതിനും പോലിസുകാര്‍ തന്നെ പ്രതികളായ അത്യപൂര്‍വമായ കേസ് കൂടിയാണിത്. സംഭവ ദിവസം വൈകീട്ട് സുരേഷ് എന്നയാളെ അന്വേഷിച്ചെത്തിയ പോലിസ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന ഉദയകുമാറിനെയും ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്റ്റേഷനിലെത്തി ചോദ്യം ചെയ്തശേഷം നിരപരാധിയെന്നു കണ്ട് ഉദയകുമാറിനെ വിട്ടയച്ചു. എന്നാല്‍, ഉദയകുമാറിന്റെ കൈവശമുണ്ടായിരുന്ന 4200 രൂപ പോലിസുകാര്‍ തട്ടിയെടുത്തു. ഇത് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഉദയകുമാര്‍ സ്റ്റേഷനില്‍ നിന്നതോടെയാണ് പ്രതികള്‍ യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it