wayanad local

ഇരട്ടക്കൊലപാതകം: പ്രതിയെ ആറു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു

മാനന്തവാടി: വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞി ഇരട്ടകൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ കോടതി ആറുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതി തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഇന്നലെ രാവിലെ 11.30തോടെയാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. അറസ്റ്റിലായ ദിവസം തന്നെ പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
കൊല നടത്താന്‍ ഉപയോഗിച്ച ഇരുമ്പ് വടി സമീപത്തെ കവുങ്ങില്‍ തോട്ടത്തിലെ ചാലില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ കുറ്റിയാടിയിലെ സ്വര്‍ണ്ണ പണിക്കാരനില്‍ നിന്നും കണ്ടെടുത്തു. വിശ്വനാഥന്റെ വീട്ടില്‍ നിന്നും ഫാത്തിമയുടെ മൊബൈല്‍ ഫോണും പോലിസ് കണ്ടെടുത്തു. ഐപിസി 302, 201,397, 447, വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഇന്നലെ രാവിലെ കോടതിയില്‍ ഹാജരാക്കിയ വിശ്വനാഥനെ കോടതി ആദ്യം 15 ദിവസത്തേക്ക് റിമാന്റ് ചെയിതു. മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലെ മജിസ്‌ട്രേറ്റും, കോടതി രണ്ടിന്റെ ചുമതല വഹിക്കുന്നതുമായ പി സുഷമ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാണ്ട് ചെയ്യുകയും അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച കോടതി ആറു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു നല്‍കുകയുമായിരുന്നു. ഹാജരാക്കിയ സമയത്ത് കേസ് വാദിക്കാന്‍ വക്കീലിനെ ഏര്‍പ്പെടുത്തിയിട്ടുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ചോദിചപ്പോള്‍ ഇല്ല എന്ന മറുപടിയാണ് വിശ്വനാഥന്‍ നല്‍കിയത്. പിന്നീട് വക്കീലിനെ വെക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിനും ഇല്ല എന്ന് മറുപടി പറഞ്ഞതിനെ തുടര്‍ന്ന് കേസ് നടത്തിപ്പിനായി ലീഗല്‍ എയ്ഡ് പാനലില്‍ നിന്നും അഡ്വ. മിഥുനെ നിയമിച്ചുകൊണ്ട് മജിസ്‌ട്രേറ്റ് ഉത്തരവിറക്കുകയും ചെയ്തു.
അറസ്റ്റുമായി ബന്ധപ്പെട്ട് തനിക്ക് ഒരു പരാതിയും ഇല്ലെന്നും വിശ്വനാഥന്‍ കോടതിയില്‍ പറഞ്ഞു. ആറു ദിവസത്തെ കസ്റ്റഡിയില്‍ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുകയും കൂടുതല്‍ തെളിവെടുപ്പുകള്‍ക്കും വിധേയമാക്കും. വന്‍ സുരക്ഷാ സന്നാഹത്തിലാണ് വിശ്വനാഥനെ കോടതിയില്‍ ഹാജരാക്കിയത്. ഇക്കഴിഞ്ഞ ജൂലൈ 6നാണ് വെള്ളമുണ്ട പന്ത്രണ്ടാ മൈല്‍ പൂരിഞ്ഞി വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19 ) എന്നിവരെ വീട്ടിനുള്ളില്‍ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Next Story

RELATED STORIES

Share it