World

ഇബി 5 വിസാനിയമം പരിഷ്‌കരിക്കാന്‍ നിര്‍ദേശം; ഇന്ത്യക്കാര്‍ക്ക് തിരിച്ചടി

ന്യൂയോര്‍ക്ക്: യുഎസില്‍ വിദേശികള്‍ക്കു ഗ്രീന്‍കാര്‍ഡ് നല്‍കുന്ന ഇബി 5 വിസാനയം പരിഷ്‌കരിക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യണമെന്നു സെനറ്റിന് പ്രസിഡന്റ് ട്രംപിന്റെ നിര്‍ദേശം. വിദേശികള്‍ക്കു യുഎസില്‍ ചുരുങ്ങിയത് ഒരു മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനും അതുവഴി സ്ഥിരമായ പത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും അവസരം നല്‍കുന്ന വിസയാണ് ഇബി 5.
ഇന്ത്യക്കാരുള്‍പ്പെടെ നിരവധി വിദേശികളാണ് ഇബി5 വിസയില്‍ യുഎസില്‍ കഴിയുന്നത്. വിസ പരിഷ്‌കരിക്കുന്നത് ഇന്ത്യക്കാര്‍ക്കു കനത്ത തിരിച്ചടിയാവും.
വിസയുടെ മറവില്‍ വിദേശികള്‍ നടത്തുന്ന സാമ്പത്തിക തട്ടിപ്പുകള്‍ വര്‍ധിച്ചതോടെയാണ് പുതിയ തീരുമാനമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിസയുടെ ഈ വര്‍ഷത്തെ കാലാവധി സപ്തംബര്‍ 30ന് അവസാനിക്കുമെന്നും വിദേശികളുടെ തട്ടിപ്പില്‍ നിന്നു പൗരന്മാരായ നിക്ഷേപകരെയും വ്യവസായികളെയും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്റ് എമിഗ്രേഷന്‍ സര്‍വസ് ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌ന പറഞ്ഞു. നിലവിലെ അവസ്ഥയില്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണ് ഇബി5 വിസയെന്നും വിദേശികള്‍ക്ക് ചാരപ്രവൃത്തി വരെ നടത്താന്‍ പാകത്തിലുള്ള പിഴവുകള്‍ അതിലുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പഴുതടച്ച് പരിഷ്‌കരിക്കണമെന്നാണു സിസ്‌ന ആവശ്യപ്പെട്ടത്. ഇബി 5 വിസ അപേക്ഷകരില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ചൈനയും സ്വിറ്റ്‌സര്‍ലന്‍ഡുമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ഈ വര്‍ഷം ഇബി5 വിസയ്ക്കായി അപേക്ഷിച്ച ഇന്ത്യക്കാരില്‍ 20 ശതമാനം പേരുടെയും അപേക്ഷ തള്ളിയയിരുന്നു.
യുഎസില്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി 1990ലാണ് കോണ്‍ഗ്രസ് ഇബി5 വിസ കൊണ്ടുവന്നത്.
Next Story

RELATED STORIES

Share it