ഇന്ത്യാ ടുഡേ വെളിപ്പെടുത്തല്‍: സ്‌ഫോടനക്കേസുകളില്‍ ഹിന്ദുത്വ സംഘടനയ്‌ക്കെതിരേ തെളിവാകും

മുംബൈ: ഹിന്ദുത്വസംഘടനയായ സനാതന്‍ സന്‍സ്ഥയ്‌ക്കെതിരേ ഇന്ത്യ ടുഡേ നടത്തിയ ഒളികാമറ ഓപറേഷനിലെ വിവരങ്ങള്‍ വാഷി, പനവേല്‍ സ്‌ഫോടനക്കേസുകളില്‍ തെളിവായി ഉപയോഗിക്കും. 2008 ലെ സ്‌ഫോടനക്കേസിന്റെ പുതിയ ചില തെളിവുകള്‍ വെളിപ്പെടുത്തലിലൂടെ ലഭിെച്ചന്ന് മഹാരാഷ്ട്ര സര്‍ക്കാരിലെ ഉന്നതവൃത്തങ്ങള്‍ വെളിപ്പെടുത്തി. കേസില്‍ വെറുതെവിട്ടവര്‍ക്കെതിരേ ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീല്‍ ബലപ്പെടുത്തുന്നതിന് ഈ തെളിവുകള്‍ ഉപയോഗിക്കും.
ഈ തെളിവുകള്‍ കോടതിയില്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നതു സംബന്ധിച്ച് മഹാരാഷ്ട്ര നീതിന്യായവകുപ്പിനോട് ഉപദേശം തേടി. 2011ല്‍ തെളിവുകളില്ലാത്തതിന്റെ പേരില്‍ കീഴ്‌ക്കോടതി വെറുതെവിട്ടവരുടെ സ്‌ഫോടനത്തിലെ പങ്ക് ഇന്ത്യാ ടുഡേ ഒളികാമറ ഓപറേഷനില്‍ പുറത്തുവന്നിട്ടുണ്ട്.
മങ്കേഷ് ദിന്‍കര്‍ നിഗം, ഹരിഭാവു ദിവേകര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നെങ്കിലും വെറുതെവിട്ടിരുന്നു. അതേസമയം, രമേഷ് ഗഡ്്കരി, വിക്രം ഭാവെ എന്നിവര്‍ക്കെതിരേ കുറ്റം ചുമത്തുകയും ചെയ്തു.
താനെ, പന്‍വേല്‍, വാഷി എന്നിവിടങ്ങളില്‍ ബോംബ് സ്‌ഫോടനം നടത്തിയ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മങ്കേഷ് ദിന്‍കര്‍ നിഗം, താന്‍ തന്നെയാണ് ഇവിടെയെല്ലാം ബോംബ് സ്ഥാപിച്ചതെന്നു വെളിപ്പെടുത്തി.
2000 മുതല്‍ താന്‍ സന്‍സ്ഥയുടെ പ്രവര്‍ത്തകനാണെന്നതും മഹാരാഷ്ട്ര പന്‍വേലിലെ സന്‍സ്ഥ ഓഫിസിലാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും നിഗം പറഞ്ഞു.
കേസില്‍ വെറുതെവിട്ട മറ്റൊരു പ്രതി ഹരിബാഹുകൃഷ്ണ ദിവേകര്‍ താനാണ് സ്‌ഫോടകവസ്തുക്കള്‍ സംഘടിപ്പിച്ചതെന്നു വെളിപ്പെടുത്തി.
പോലിസ് പിടിച്ചപ്പോള്‍ തന്റെ കൈയില്‍ ഉണ്ടായിരുന്ന റിവോള്‍വര്‍, ഡിറ്റൊണേറ്ററുകള്‍, ജലാറ്റിന്‍ സ്റ്റിക്ക്, ഡിജിറ്റല്‍ മീറ്ററുകള്‍ തുടങ്ങിയവ കൊടുത്തു. 20 ജലാറ്റിന്‍ സ്റ്റിക്കുകളും 23 ഡിറ്റൊണേറ്ററുകളും പോലിസ് കൊണ്ടുപോയെന്നും ദിവേകര്‍ പറഞ്ഞു.
രാഷ്ട്രീയസമ്മര്‍ദം ഉണ്ടായിരുന്നില്ലെങ്കില്‍ അന്നേ സന്‍സ്ഥയെ നിരോധിക്കുമായിരുന്നുവെന്ന് പോണ്ട പോലിസ് സ്‌റ്റേഷന്‍ എസ്എച്ച്ഒ സി ആര്‍ പാട്ടീല്‍ പറഞ്ഞു. മഡ്ഗാവ് സ്‌ഫോടനത്തിന്റെ മാതൃകയില്‍ ഒമ്പതോളം സംഭവങ്ങള്‍ മഹാരാഷ്ട്രയില്‍ ഉണ്ടായത് ചൂണ്ടിക്കാട്ടിയായിരുന്നു ശുപാര്‍ശ നല്‍കിയതെങ്കിലും അംഗീകരിച്ചില്ല.
ഗോവയിലെങ്കിലും നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രമുഖ ഭരണകക്ഷിനേതാവിന്റെ സമ്മര്‍ദം കാരണം നടന്നില്ല. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയ അമിത് ദേഗ്‌വേകര്‍ ഉള്‍പ്പെടെയുള്ളവരെ താന്‍ അറസ്റ്റ് ചെയ്തിരുന്നതായും പാട്ടീല്‍ പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it