ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ യുഎസില്‍ വെടിയേറ്റു മരിച്ചു

ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ യുഎസില്‍ വെടിയേറ്റു മരിച്ചു
X


വാഷിങ്ടണ്‍: യുഎസില്‍ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ വെടിയേറ്റു മരിച്ചു. നരേന്‍ പ്രഭുദാസ്, റയ്‌ന സെക്വേറ എന്നിവരാണ് കാലഫോര്‍ണിയയിലെ സാന്‍ജോസിലുള്ള വീട്ടില്‍ വെടിയേറ്റു മരിച്ചത്. മകളുടെ മുന്‍ കാമുകനായ മിര്‍സ ടാറ്റ്‌ലിക് (24) ആണു കൊലപാതകം നടത്തിയതെന്ന് പോലിസ് അറിയിച്ചു. തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലിസിന്റെ വെടിയേറ്റ്് മിര്‍സയും കൊല്ലപ്പെട്ടു. സിലിക്കണ്‍വാലിയിലെ ഒരു ടെക്‌നോളജി സ്ഥാപനത്തില്‍ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട നരേന്‍. ഇവരുടെ മകള്‍ ഇപ്പോള്‍ കാലഫോര്‍ണിയക്ക് പുറത്താണെന്ന് പോലിസ് മേധാവി എഡ്ഡി ഗാര്‍ഷ്യ അറിയിച്ചു. പ്രതി മുമ്പ് ഗാര്‍ഹിക പീഡനങ്ങള്‍ നടത്തിയതായും കുറ്റകൃത്യങ്ങളില്‍ പങ്കാളിയായിരുന്നതായും ഗാര്‍ഷ്യ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു വെടിവയ്പുണ്ടായത്. വെടിവയ്പിനിടെ പ്രഭുവിന്റെ 20 വയസ്സുള്ള മൂത്തമകന്‍ വീട്ടില്‍ നിന്നു രക്ഷപ്പെട്ടു. ഇയാള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് ഉടന്‍ സംഭവസ്ഥലത്തെത്തി. പ്രഭുദാസിനെയും റയ്‌നയെയും കൊലപ്പെടുത്തിയശേഷം ഇവരുടെ 13 വയസ്സുള്ള ഇളയമകനു നേര്‍ക്ക് മിര്‍സ തോക്കുചൂണ്ടി നില്‍ക്കുന്നതാണ് വീട്ടിലെത്തിയപ്പോള്‍ കണ്ടതെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് മിര്‍സ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it