Flash News

ഇനി സാംപോളി യുഗം ; അര്‍ജന്റീനയ്ക്ക് പുതിയ പരിശീലകന്‍



ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ഇനി യോര്‍ഗെ സാംപോളി യുഗം. അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീം പരിശീലകനായി സാംപോളി ജൂണ്‍ ഒന്നിന് ചുമതലയേല്‍ക്കും. എഡ്വാര്‍ഡോ ബൗസയ്ക്ക് പകരക്കാരനായി പരിശീലക സ്ഥാനത്തേക്ക് സാംപോളിയെത്തുമ്പോള്‍, കരുത്ത് വീണ്ടെടുക്കാമെന്നാണ് അര്‍ജന്റീന ഉദ്ദേശിക്കുന്നത്. സെവിയ്യ ക്ലബ്ബ് പരിശീലകനായ സാംപോളിയെ വിട്ടുകൊടുക്കാന്‍ ക്ലബ്ബും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനും ധാരണയിലെത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മോശം പ്രകടനത്തെ തുടര്‍ന്നാണ് എഡ്വാര്‍ഡോ ബൗസയെ പുറത്താക്കിയത്. ചിലി മുന്‍ പരിശീലകനും അര്‍ജന്റീന മുന്‍ മിഡ്ഫീല്‍ഡറുമായിരുന്ന സാംപോളിയെ പകരം നിയമിക്കുമെന്ന് നേരത്തെ തന്നെ റിപോര്‍ട്ടുകളുണ്ടായിരുന്നു. പരിശീലകനെ വിട്ടുകിട്ടുന്നതിനായി അര്‍ജന്റീന 11.5 കോടി രൂപ സെവിയ്യയ്ക്ക് നല്‍കുമെന്നാണ് റിപോര്‍ട്ട്.മാര്‍ച്ചില്‍ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുന്‍ ചാംപ്യന്മാര്‍ ബൊളീവിയയോട് എതിരില്ലാത്ത രണ്ട് ഗോളിനാണ് പരാജയപ്പെട്ടത്. ഇതോടെ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ സാധ്യതകള്‍ ദുഷ്‌കരമായി. ലാറ്റിനമേരിക്കയില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് അര്‍ജന്റീന. മേഖലയില്‍ നിന്നും ആദ്യ നാലു സ്ഥാനക്കാരാണ് യോഗ്യത നേടുന്നത്. ലോകകപ്പിലേക്ക് ടീമിന് യോഗ്യത നേടിക്കൊടുക്കുക എന്നതാണ് സാംപോളിയുടെ മുന്നിലുള്ള വലിയ ദൗത്യം. മെസ്സി അടക്കമുള്ള വന്‍താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നതായിരിക്കും സാംപോളിയുടെ വിജയത്തിന് പ്രധാന ഘടകമാവുക.ജൂണ്‍ ഒമ്പതിന് ബ്രസീലിനെതിരായ സൗഹൃദ മല്‍സരത്തോടെയാകും സാംപോളിയുടെ അര്‍ജന്റീന പരിശീലക കുപ്പായത്തില്‍ അരങ്ങേറുക. നെയ്മര്‍ കളിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ബ്രസീലിനെതിരെ വിജയിച്ച് ടീമിന്റെ ആത്മവിശ്വാസവും ഒത്തിണക്കവും വീണ്ടെടുക്കുകയാകും സാംപോളി ആദ്യമായി ശ്രമിക്കുക. അര്‍ജന്റീന ജേഴ്‌സിയില്‍ ഡിഫന്‍സീഫ് മിഡ്ഫീല്‍ഡിലായിരുന്നു സാംപോളിയുടെ സ്ഥാനം. അതേസമയം, പുതിയ ഉത്തരവാദിത്വത്തില്‍ പ്രതിരോധത്തേക്കാള്‍ ആക്രമണത്തിനാവും സാംപോളി മുന്‍തൂക്കം നല്‍കുക. കോപ അമേരിക്ക ടൂര്‍ണമെന്റില്‍ ആദ്യമായി ഉറുഗ്വയ്ക്ക് കിരീടം നേടിക്കൊടുത്തതിന്റെ പെരുമ പരിശീലകനുണ്ട്. സ്പാനിഷ് ലാലിഗയില്‍ സെവിയയെ നാലാം സ്ഥാനത്തെത്തിച്ച് ചാംപ്യന്‍സ് ലീഗ് ഉറപ്പാക്കിയാണ് സാംപോളി ക്ലബ്ബ് വിടുന്നത്. 52 കളിയില്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചതില്‍ 26 ജയവും 12 സമനിലയും നേടി.
Next Story

RELATED STORIES

Share it