malappuram local

ഇടിമൂഴിക്കല്‍ ബദല്‍ പാതയുടെ അലൈന്‍മെന്റ് സര്‍വേ 21ന്

മലപ്പുറം: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം- ഇടിമുഴിക്കല്‍ നിര്‍ദ്ദിഷ്ട അലൈന്‍മെന്റ് പ്രദേശത്തെ പ്രാരംഭ സര്‍വെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. പൊന്നാനിയിലെ പ്രാഥമിക സര്‍വ്വേ നടപടികള്‍ കൂടി ഉടന്‍ പൂര്‍ത്തിയാക്കും.
മന്ത്രിയുടെയും ജന പ്രതിനിധികളുടെയും നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇടിമൂഴിക്കലില്‍ ബദല്‍ പാതയുടെ അലൈന്‍മെന്റ് സര്‍വെ ഏപ്രില്‍ 21 ന് നടത്തുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ചേലേമ്പ്ര ഇടിമുഴിക്കല്‍ പ്രദേശത്ത് പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന 1.05 കിലോമീറ്റര്‍ സര്‍വ്വെയും എആര്‍ നഗര്‍ അരിത്തോട് പ്രദേശത്ത് തടസ്സപ്പെട്ട് കിടന്നിരുന്ന 1.25 കിലോമീറ്റര്‍ പാതയുടെ പ്രാഥമിക സര്‍വെയുമാണ് അവസാനം പൂര്‍ത്തീകരിച്ചത്. ഇതോടെ ജില്ലയില്‍ ഒന്നാം ഘട്ടം റോഡ് വികസനത്തന്റെ പ്രാഥമിക സര്‍വേയാണ് പൂര്‍ത്തിയായത്.
ഇടിമുഴിക്കല്‍ ബദല്‍ പാതയുടെ സാധ്യതകള്‍ പരിശോധിക്കണമെന്ന് പൊതുമരാമത്ത് മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവന്തപുരത്ത് ചേര്‍ന്ന യോഗം ജില്ലാ കലക്ടറോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പുറമെ സ്ഥലം എംഎല്‍എ ഹമീദ് മാസ്റ്ററും ബദല്‍ പാതയുടെ സാധ്യതകള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.  കലക്‌ട്രേറ്റില്‍ നടന്ന ജന പ്രതിനിധികളുടെ യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി രാജേഷും നിലവിലുള്ള പാത വികസിപ്പിക്കുന്നതിനും പ്രാധാന്യം നല്‍കണമെന്നും അല്ലെങ്കില്‍ പൊതുജനങ്ങളുടെ ബുദ്ധിമുട്ട് കുറക്കുന്ന അലൈന്‍മെന്റ് തെരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ പെട്ടന്ന് ബദല്‍ പാതയുടെ അലൈന്‍മെന്റ് സര്‍വെ നടത്തുന്നതിന് തീരുമാനിച്ചത്. ദേശീയ പാത വികസനത്തിനായി ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ പൊന്നാനി വരെ 76.5 കിലോമീറ്റര്‍ പാതയാണ് സര്‍വെ നടത്താനുളളത്.
ഇതില്‍ പൊന്നാനിയില്‍ 3.4 കിലോ മീറ്റര്‍ സര്‍വെ കൂടി നടത്താന്‍ ബാക്കിയുണ്ട്. ഇതു കൂടി പൂര്‍ത്തീകരിച്ചാല്‍ ദേശീയ പാത വികസനത്തിന്റെ പ്രാരംഭ സര്‍വെ നടപടികള്‍ പൂര്‍ത്തിയാവും.
Next Story

RELATED STORIES

Share it