ആലപ്പുഴയും കോട്ടയവും പ്രളയബാധിത പ്രദേശങ്ങള്‍

തിരുവനന്തപുരം: കനത്ത മഴ ജനജീവിതം ദുസ്സഹമാക്കിയ ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും.
ഇരുജില്ലകളെയും പ്രളയബാധിതമായി പ്രഖ്യാപിക്കുന്നതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും കൂടുതല്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും സഹായകരമാവും. അതേസമയം, കാലവര്‍ഷക്കെടുതി മൂലം നഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരത്തുക പിന്നീടായിരിക്കും തീരുമാനിക്കുക.
വിവിധ ജില്ലകളിലായി 55,007 ഹെക്ടര്‍ വെള്ളത്തിലാണ്. 413 വീടുകള്‍ പൂര്‍ണമായും 11,304 വീടുകള്‍ ഭാഗികമായും തകര്‍ന്നു. 1,20,800 പേര്‍ ദുരിതാശ്വാസ ക്യാംപുകളിലുണ്ടായിരുന്നു. ഇപ്പോള്‍ 323 ക്യാംപുകളിലായി 88,000 പേരുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ 203 കോടിയും കേന്ദ്രത്തിന്റെ 80 കോടിയും ചേര്‍ത്ത് 283 കോടിയാണ് ദുരിതാശ്വാസത്തിന് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുള്ളത്. വെള്ളപ്പൊക്കബാധിത മേഖലകളില്‍ വെള്ളം ഇറങ്ങുമ്പോള്‍ സാംക്രമികരോഗങ്ങള്‍ പടരാതിരിക്കാന്‍ ഫലപ്രദമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് മൂന്നു ലക്ഷം രൂപ വരെ നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it