ആര്‍സിസിയില്‍ 14 നില കെട്ടിട നിര്‍മാണത്തിന് അനുമതി

തിരുവനന്തപുരം: ആര്‍സിസിയില്‍ പുതിയ 14 നില കെട്ടിട ത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്താന്‍ സര്‍ക്കാരിന്റെ അംഗീകൃത ഏജന്‍സിയായി ഊരാളുങ്കല്‍ ലേബര്‍ കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡിനെ ചുമതലപ്പെടുത്താന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ. കെട്ടിടത്തിനായി 187.22 കോടിയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുള്ളത്. 26,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം രണ്ടു വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ആര്‍സിസിക്കു പിറകിലുള്ള സ്ഥലത്താണ് ഈ മന്ദിരം നിര്‍മിക്കുന്നത്. രോഗികളുടെ ചികില്‍സ, വിദ്യാര്‍ഥികളുടെ പഠനം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിയാണ് കെട്ടിടത്തിന്റെ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. തറനിരപ്പിനു താഴെയുള്ള രണ്ടു നിലകള്‍ പാര്‍ക്കിങിനു വേണ്ടിയാണ് ക്രമീകരിക്കുന്നത്. തറനിരപ്പില്‍ കാന്‍സര്‍ ചികില്‍സയ്ക്ക് ആവശ്യമായ ബ്രാക്കി തെറാപ്പി സ്യൂട്ട്, ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്നിവയ്ക്കു വേണ്ടിയുള്ളതാണ്.
1ാം നിലയില്‍ മൈക്രോബയോളജി വിഭാഗവും ബ്ലഡ്ബാങ്കും ഉണ്ടാകും. 2ാം നിലയില്‍ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗവും 3, 4 നിലകളിലായി രോഗികളുടെ വാര്‍ഡുമാണ് ഉണ്ടാവുക. 5ാം നിലയില്‍ ഓപറേഷന്‍ തിയേറ്ററും ഐസിയുവുമാണ്. 6ാം നിലയില്‍ ലുക്കീമിയ വാര്‍ഡും 7ാം നിലയില്‍ ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് വിഭാഗവും വിദ്യാഭ്യാസത്തിനുള്ള സൗകര്യവുമുണ്ടാകും. 8ാം നിലയില്‍ നഴ്‌സുമാരുടെ ഹോസ്റ്റലും 9ാം നിലയില്‍ പിജി ഹോസ്റ്റലും നിര്‍മിക്കും. 10ാം നിലയില്‍ ലക്ചര്‍ ഹാള്‍, അധ്യാപകരുടെ വിശ്രമമുറി, ലൈബ്രറി, ഗസ്റ്റ് റൂം എന്നിവയാണുള്ളത്.
11ാം നിലയില്‍ ഭാവിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനു വേണ്ടിയാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. 250 കിടക്കകളാണ് ഈ കെട്ടിടത്തില്‍ സജ്ജമാക്കുന്നത്. ആറ് ഓപറേഷന്‍ തിയേറ്ററുകളും 10 ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് കിടക്കകളുള്ള മുറികളുമാണ് സജ്ജമാക്കുന്നത്. മലിനജല സംസ്—കരണ യൂനിറ്റ്, ജനറേറ്റര്‍, ലിഫ്റ്റുകള്‍ എന്നിവയും ഈ കെട്ടിടത്തിലുണ്ടാകും.

Next Story

RELATED STORIES

Share it