അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി; ഐഎന്‍എസ് വിക്രമാദിത്യ ഉടന്‍

കൊച്ചിയില്‍ നിന്നു യാത്ര തിരിക്കുംകൊച്ചി: അറ്റകുറ്റപ്പണികള്‍ പൂ ര്‍ത്തിയായതിനെ തുടര്‍ന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രമാദിത്യ ഉടന്‍ കൊച്ചിയില്‍ നിന്നു യാത്രയാവും.
120 ദിവസമായി കൊച്ചി കപ്പല്‍ശാലയില്‍ നടന്നുവന്ന അറ്റകുറ്റപ്പണികള്‍ക്കു ശേഷമാണ് വിക്രമാദിത്യ കൊച്ചിയില്‍ നിന്നു തിരിക്കുന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഡ്രൈ ഡോക്കില്‍ പെയിന്റിങ് ഉള്‍പ്പെടെ വിവിധ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. അഞ്ചു കോടിയോളം ഇതിനായി വേണ്ടിവന്നു. നീണ്ട നാലു പതിറ്റാണ്ടു കാലം രാജ്യത്തെ പ്രതിരോധ മേഖലയില്‍ സേവനമനുഷ്ഠിച്ചിരുന്ന വിക്രാന്ത് പിന്‍വാങ്ങിയിരുന്നു.
ഇന്ത്യക്കു വേണ്ടി നിലവില്‍ വിക്രമാദിത്യ മാത്രമെ വിമാനവാഹിനി കപ്പല്‍ ആയുള്ളൂ. ഇന്ത്യയുടെ രണ്ടാമത്തെ വിമാനവാഹിനി കപ്പല്‍ വിക്രാന്ത് രണ്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൊച്ചി കപ്പല്‍ശാലയില്‍ നടന്നു വരുന്നു.
2020ല്‍ വിക്രാന്ത് രണ്ട് കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷ. വിക്രമാദിത്യയുടെ ആധുനികവല്‍ക്കരണമാണ് ഇന്ത്യന്‍ നേവി ലക്ഷ്യമിടുന്നത്. അടുത്ത വര്‍ഷം ഹൈഡ്രോളിക് ടെക്‌നോളജിയിലേക്കു കപ്പല്‍ മാറും. 2019 മെയില്‍ റഷ്യയിലെ റോസ്റ്റര്‍ സ്‌റ്റേറ്റ് കോര്‍പറേഷന്‍ ഈ സംവിധാനം കപ്പലില്‍ ഘടിപ്പിക്കും. പഴയ സോവിയറ്റ് യൂനിയനിലാണ് വിക്രമാദിത്യ നിര്‍മിച്ചത്. ബാക്കുവില്‍ 1987ലാണ് കപ്പല്‍ കമ്മീഷന്‍ ചെയ്തത്. തുടര്‍ന്ന്, അഡ്മിറന്‍ ഗ്രോഷ്‌കോവ് എന്നു നാമകരണം ചെയ്ത കപ്പല്‍ റഷ്യന്‍ നാവികസേനയുടെ ഭാഗമായി മാറി.
1996ല്‍ റഷ്യ അഡ്മിറല്‍ ഗ്രോഷ്‌കോവ് ഡീ കമ്മീഷന്‍ ചെയ്തു നാവികസേനയില്‍ നിന്നു വിരമിച്ചതായി പ്രഖ്യാപിച്ചു. തുടര്‍ന്ന്, ഇന്ത്യന്‍ നാവികസേന 2.25 ബില്യണ്‍ ഡോളറിന് അഡ്മിറല്‍ ഗ്രോഷ്‌കോവിനെ സ്വന്തമാക്കി. തുടര്‍ന്ന്, അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ കെ ആന്റണി കപ്പല്‍ ഏറ്റുവാങ്ങി വിക്രമാദിത്യ എന്നു നാമകരണം ചെയ്യുകയുമായിരുന്നു.
2013 നവംബര്‍ 13ന് ഇന്ത്യന്‍ നാവികസേനയുടെ ഭാഗമായി. കൊച്ചിയില്‍ വിക്രമാദിത്യ അറ്റകുറ്റപ്പണിക്ക് എത്തുന്നത് ഇതു രണ്ടാം തവണയാണ്. 2016ലാണ് ആദ്യമായി കപ്പല്‍ കൊച്ചിയില്‍ എത്തിയത്.
കൊച്ചിയില്‍ നിന്ന് ഉടന്‍ വിക്രമാദിത്യ കാര്‍വാറിലേക്കു തിരിക്കും.

Next Story

RELATED STORIES

Share it