Idukki local

അര്‍ബുദരോഗികള്‍ക്ക് സാന്ത്വനമായി കേശദാനം ; ചരിത്രമായി മുക്കൂട്ടുതറ



മുക്കൂട്ടുതറ: പത്ത് വയസുകാരി പെണ്‍കുട്ടി മുതല്‍ 65 വയസുള്ളവര്‍ ഉള്‍പ്പടെ 44 വനിതകള്‍ സ്വന്തം മുടി മുറിച്ച് അര്‍ബുദരോഗികള്‍ക്കായി സമര്‍പിച്ച് സാന്ത്വനത്തിന്റെ സ്‌നേഹം പകര്‍ന്നു. കേശദാനം നടത്താനെത്തിയവരില്‍ പ്രായം കുറഞ്ഞ പത്ത് വയസുകാരിയുടെ മുടി മുറിച്ചത് ഉദ്ഘാടനം നിര്‍വഹിച്ച ആന്റോ ആന്റണി എംപിയായിരുന്നു. മാരകമാവുന്ന കാന്‍സര്‍ രോഗങ്ങളെ തോല്‍പ്പിക്കാന്‍ പ്രചോദനമായി മാറുന്ന ചരിത്ര നിമിഷങ്ങള്‍ കൂടിയായിരുന്നു ഇന്നലെ മുക്കൂട്ടുതറയില്‍. രോഗത്തില്‍ നിന്ന് കരകയറാന്‍ മാര്‍ഗങ്ങളും മനോധൈര്യമേറുന്നതുമൊക്കെ വിവരിച്ച ബോധവല്‍കരണ ക്ലാസില്‍ നൂറ് കണക്കിനാളുകളാണ് പങ്കെടുത്തത്. നിരവധി കാന്‍സര്‍ രോഗികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്ന കോട്ടയം മെഡിക്കല്‍ കോളജ് കാന്‍സര്‍ ചികി ല്‍സാ വിഭാഗം മേധാവി ഡോ.സുരേഷ് കുമാറിനെ ആദരിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്. സംസ്ഥാനത്ത് ഇതുവരെ കേശദാനം നടന്നതില്‍ ഏറ്റവും  പ്രായം കൂടിയവര്‍ എന്ന ബഹുമതി കൂടി മുക്കൂട്ടുതറക്ക് ഇന്നലെ സ്വന്തമായി. 65 വയസുള്ള പാറക്കുളം മേരിക്കുട്ടി ജോസഫ്, വട്ടംതൊട്ടിയില്‍ ആലിസ് എന്നിവരാണ് കേശദാനത്തില്‍ പ്രായത്തിന്റെ റിക്കാര്‍ഡ് തിരുത്തിയത്.  ഇരുവരെയും ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. 62 വയസുളള ഒരു വനിതയുടേതായിരുന്നു ഏറ്റവും പ്രായമുള്ളയാളുടെ കേശദാനമായി ഇതുവരെയുണ്ടായിരുന്നത്. കാന്‍സര്‍ തോല്‍ക്കുന്നതിന് ഇത്തരം പ്രചോദന കൂട്ടായ്മകള്‍ ഇനിയും വര്‍ധിക്കണമെന്ന് ആന്റോ ആ ന്റണി എംപി പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതയിലെ 174 ഇടവകകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി യുവജന പ്രസ്ഥാനങ്ങളി ല്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന മുക്കൂട്ടുതറ എസ്എംവൈഎം ആണ് പരിപാടി സംഘടിപ്പിച്ചത്. മുക്കൂട്ടുതറ സെന്റ് തോമസ് പള്ളി പാരിഷ് ഹാളില്‍ നടന്ന ചടങ്ങില്‍ പളളി വികാരി ഫാ.തോമസ് ഞള്ളിയില്‍ അധ്യക്ഷത വഹിച്ചു. ഫാ.രാജേഷ് പുല്ലന്തനാല്‍, ജില്ലാ പഞ്ചായത്തംഗം മാഗി ജോസഫ്, സിജോ അമ്പാട്ട്,  സിബി പൗലോസ്, പഞ്ചായത്തംഗം പ്രകാശ് പുളിക്കല്‍, ടിന്‍സ് കാക്കനാട്ട്, തോമസുകുട്ടി നമ്പ്യാമഠത്തില്‍  സംസാരിച്ചു.
Next Story

RELATED STORIES

Share it