Flash News

അമിത്ഷായുടെ ബാങ്കിലെ നിക്ഷേപം നോട്ടുനിരോധനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നു

തിരുവനന്തപുരം: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് ഇപ്പോള്‍ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിവരാവകാശ രേഖകള്‍ അനുസരിച്ച് നോട്ട് പിന്‍വലിക്കല്‍ നിലവില്‍ വന്ന ആദ്യത്തെ അഞ്ചു ദിവസത്തിനുള്ളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹ്മദാബാദ് ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക് 745.59 കോടി രൂപയുടെ നിരോധിച്ച നോട്ടുകളാണ് ശേഖരിച്ചത്.
അമിത് ഷായ്ക്കും ബിജെപിക്കും കോടിക്കണക്കിനു രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ വേണ്ടി കളിച്ച വലിയൊരു നാടകമായിരുന്നു നോട്ടുനിരോധനമെന്ന് ഇതോടെ വ്യക്തമാവുകയാണ്. 2016 നവംബര്‍ 9നാണ് നോട്ടുനിരോധനം നിലവില്‍ വന്നത്. അഞ്ചു ദിവസം കഴിഞ്ഞ് നവംബര്‍ 14ന് നിരോധിച്ച നോട്ടുകള്‍ നിക്ഷേപമായി സ്വീകരിക്കരുതെന്ന ഉത്തരവ് റിസര്‍വ് ബാങ്ക് രാജ്യത്തെ സഹകരണ ബാങ്കുകള്‍ക്കു നല്‍കി. അപ്പോഴേക്കും അമിത്ഷാ ഡയറക്ടറായ അഹ്മദാബാദ് ജില്ലാ കോ-ഓപറേറ്റീവ് ബാങ്ക് 745 കോടിയലധികം രൂപയുടെ നിരോധിച്ച നോട്ടുകള്‍ നിക്ഷേപമായി ശേഖരിച്ചു കഴിഞ്ഞിരുന്നു.
അതിനര്‍ഥം നോട്ടുനിരോധനത്തിന്റെ മറവില്‍ അമിത് ഷായും സംഘവും നൂറുക്കണക്കിനു കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെടുത്തുവെന്നു തന്നെയാണ്. അമിത് ഷായുടെയും സംഘത്തിന്റെയും കള്ളപ്പണം വെളുപ്പിക്കുക എന്ന ഒറ്റ ഉദ്ദേശ്യമേ കൊട്ടിഘോഷിച്ച നോട്ടുനിരോധനത്തിനു പിന്നിലുണ്ടായിരുന്നുള്ളൂവെന്നും ഇതോടെ വ്യക്തമാവുകയാണ്. നരേന്ദ്ര മോദി അധികാരത്തിലെത്തി ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായുടെ ട്രേഡിങ് കമ്പനി പതിനാറായിരം മടങ്ങ് ലാഭമുണ്ടാക്കിയ വാര്‍ത്തയും പുറത്തു വന്നിരുന്നു.
50000 രൂപയില്‍ നിന്നു 80 കോടി രൂപയായാണ് ജെയ്ഷായുടെ ബിസിനസ് കുതിച്ചുയര്‍ന്നത്. ചുരുക്കത്തില്‍ അമിത്ഷായ്ക്കും കുടുംബത്തിനും കുറെ മോദി ഭക്തര്‍ക്കും കോടിക്കണക്കിനു രൂപ കൊള്ളയടിക്കാനുള്ള സുവര്‍ണാവസരം മാത്രമായിരുന്നു ഇതുവരെയുള്ള മോദി ഭരണമെന്നു വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it