അഭിമന്യു ഫണ്ടായി സിപിഎം പിരിച്ചത് 3.1 കോടി; കുടുംബത്തിന് 60 ലക്ഷത്തില്‍ താഴെ മാത്രം

തിരുവനന്തപുരം: അഭിമന്യു രക്തസാക്ഷി ഫണ്ടിലേക്ക് സിപിഎം പിരിച്ചെടുത്ത 3,10,74,887 രൂപയില്‍ കുടുംബത്തിന് ലഭിക്കുക 60 ലക്ഷത്തില്‍ താഴെ മാത്രം. ബാക്കി തുക എറണാകുളം നഗരത്തില്‍ നിര്‍മിക്കുന്ന പാര്‍ട്ടി കേന്ദ്രത്തിനാണ് ചെലവഴിക്കുക. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പുറത്തുവിട്ട അഭിമന്യു രക്തസാക്ഷി ഫണ്ടിന്റെ കണക്കുകളാണ് അഭിമന്യുവിന്റെ കുടുംബത്തോടും വട്ടവട ഗ്രാമത്തോടും പാര്‍ട്ടി പുലര്‍ത്തുന്ന അനീതി വ്യക്തമാക്കുന്നത്.
ഇടുക്കി ജില്ലാ കമ്മിറ്റി 71 ലക്ഷം രൂപയും എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഫെഡറല്‍ ബാങ്ക് അക്കൗണ്ടില്‍ കൂടി 2,39,74,887 രൂപയുമാണ് പിരിച്ചെടുത്തത്. ഇതില്‍ നിന്ന് വട്ടവടയില്‍ 10 സെന്റ് സ്ഥലം വാങ്ങി അഭിമന്യുവിന്റെ കുടുംബത്തിന് വീട് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. കുടുംബത്തിനായി നല്‍കുന്ന 10 ലക്ഷം രൂപ അഭിമന്യുവിന്റെ സഹോദരിയുടെ പേരിലും 25 ലക്ഷം രൂപ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സംയുക്ത അക്കൗണ്ടിലും നിക്ഷേപിക്കുമെന്ന് കോടിയേരി അറിയിച്ചു. ഇതെല്ലാം കൂട്ടിയാലും 60 ലക്ഷത്തില്‍ താഴെ മാത്രമാണ് വരിക. ബാക്കി രണ്ടരക്കോടി രൂപയും എറണാകുളം നഗരത്തില്‍ നിര്‍മിക്കുന്ന പാര്‍ട്ടി കേന്ദ്രത്തിനായിരിക്കും ചെലവഴിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്ക് മല്‍സരപ്പരീക്ഷകള്‍ക്കുള്ള പരിശീലനം, ആധുനിക ലൈബ്രറി, താമസത്തിനുള്ള ഡോര്‍മെറ്ററികള്‍, വര്‍ഗീയവിരുദ്ധ പാഠശാല എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്ന കേന്ദ്രമാണ് വിഭാവനം ചെയ്യുന്നത്. ഏറെ പിന്നാക്കം നില്‍ക്കുന്ന അഭിമന്യുവിന്റെ ഗ്രാമത്തിലോ ഇടുക്കി ജില്ലയിലോ അഭിമന്യുവിന്റെ പേരില്‍ പിരിച്ചെടുത്ത ഫണ്ട് ചെലവഴിക്കണമെന്ന് നിര്‍ദേശം ഉയര്‍ന്നിരുന്നു.
വട്ടവട നിവാസികളുടെ ജീവിതാവസ്ഥയും പിന്നാക്ക ജീവിതനിലവാരവും പ്രചരിപ്പിച്ച് സഹതാപതരംഗം സൃഷ്ടിച്ചാണ് ഫണ്ട് പിരിച്ചത്. അഭിമന്യുവിന്റെ പേരില്‍ പിരിച്ചെടുത്ത രണ്ടര ക്കോടി ചെലവഴിച്ച് പാര്‍ട്ടി കേന്ദ്രം നിര്‍മിക്കുന്നത് ചര്‍ച്ചയായിട്ടുണ്ട്.

Next Story

RELATED STORIES

Share it