അബ്ദുറബ്ബിനെതിരേ ത്വരിതാന്വേഷണം

തിരുവനന്തപുരം: മുന്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് എംഎല്‍എ ഉള്‍പ്പെടെ 10പേര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി ഡി അജിത്കുമാറിന്റേതാണ് ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ കോളജിന് അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ സ്വകാര്യവ്യക്തി നല്‍കിയ ഹരജിയിലാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തി അടുത്തമാസം 19ന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് സംഘത്തിന് നിര്‍ദേശം നല്‍കി. എന്നാല്‍, കേസില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി പരിഗണിച്ചില്ല.
ത്വരിതാന്വേഷണ റിപോര്‍ട്ട് വന്നതിനുശേഷം ഇത് പരിഗണിക്കാമെന്ന് കോടതി പറഞ്ഞു. പി കെ അബ്ദുറബ്ബ്, മുന്‍ വിദ്യാഭ്യാസ സെക്രട്ടറി ബി ശ്രീനിവാസന്‍, കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ പ്രഫ. പി കെ രാധാകൃഷ്ണന്‍, മുന്‍ രജിസ്ട്രാര്‍ ഡോ. എം ജയപ്രകാശ്, ഡോ. പി രാജേഷ്‌കുമാര്‍, രാമന്‍പിള്ള, സി ശശി, സൊസൈറ്റി ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ ഓഫ് ദി കമ്മ്യൂണിറ്റി ഓഫ് സൗത്ത് കേരള ഡയോസിസ് ഓഫ് ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ ചെയര്‍മാന്‍ റവ. എ ധര്‍മരാജ് റസാലം, ഡോ. എ ബെന്നറ്റ് എബ്രഹാം, അഡ്വ. എസ് പി ശ്രീജിത്ത് എന്നിവരാണ് കേസിലെ എതിര്‍കക്ഷികള്‍.
2016ല്‍ മുളയിറയില്‍ അനുവദിച്ച സിഎസ്‌ഐ സഭ സൊസൈറ്റി ഫോര്‍ ഹയര്‍ എജ്യൂക്കേഷന്‍ ഓഫ് ദി കമ്മ്യൂണിറ്റി ഓഫ് സൗത്ത് കേരള ഡയോസിസ് ഓഫ് ചര്‍ച്ച ഓഫ് സൗത്ത് ഇന്ത്യ എന്ന സൊസൈറ്റിയുടെ പേരില്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കോളജിന് അനുവാദം അനുമതി നല്‍കിയെന്നാണ് പരാതി.
സ്വന്തമായി ഭൂമിപോലും ഇല്ലായിരുന്ന സൊസൈറ്റിക്ക് കോളജിന് അനുവാദം നല്‍കിയതിനെ പലതവണ ചോദ്യംചെയ്തിട്ടും നിയമനടപടി സ്വീകരിച്ചില്ല. കോളജിന്റെ കെട്ടിട നിര്‍മാണ പ്രവര്‍ത്തനം പോലും ആരംഭിക്കാതെ 2016 ഒക്‌ടോബര്‍ 4ന് അധ്യാപകരെ നിയമിക്കാന്‍ പാളയം എല്‍എംഎസ് കോംപൗണ്ടില്‍ വച്ച് ഇ ന്റര്‍വ്യൂ നടത്തി. ഇതുവഴി കോടിക്കണക്കിന് രൂപ കൈവശപ്പെടുത്തി. പിഎസ്‌സി ചെയര്‍മാന്‍ അടക്കമുള്ള അംഗങ്ങള്‍ അനൗദ്യോഗികമായി ഇന്റര്‍വ്യൂവില്‍ പങ്കെടുത്തതായും പരാതിയില്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it