അധ്യാപകശിക്ഷ ആത്മഹത്യാ പ്രേരണയല്ല: ഹൈക്കോടതി

ഭോപാല്‍: വിദ്യാര്‍ഥികളെ അധ്യാപകര്‍ അച്ചടക്കമില്ലായ്മയുടെ പേരില്‍ ശിക്ഷിച്ചാല്‍ അത് ആത്മഹത്യാ പ്രേരണക്കുറ്റം ആവില്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. പ്രിന്‍സിപ്പല്‍ വഴക്കുപറഞ്ഞതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത 10ാം ക്ലാസുകാരിയുടെ ബന്ധു സമര്‍പ്പിച്ച ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിര്‍ണായക ഉത്തരവ്. ''ഒരു രക്ഷിതാവ് ചെയ്യേണ്ട ഉത്തരവാദിത്തമാണ് സ്‌കൂളിലുള്ള സമയം കുട്ടികളോട് അധ്യാപകര്‍ ചെയ്യുന്നത്. കുട്ടിയെ നേരായ വഴിയിലൂടെ അച്ചടക്കം പഠിപ്പിക്കാനാണ് അധ്യാപകര്‍ ശ്രമിക്കുക. അവരെ തിരുത്തലാണ് അധ്യാപകരുടെ ഉദ്ദേശ്യം''- ജസ്റ്റിസ് അതുല്‍ ശ്രീധരന്‍ പറഞ്ഞു.
പ്രിന്‍സിപ്പല്‍ ആര്‍ കെ മിശ്ര വഴക്കുപറയുകയും തല്ലുകയും ചെയ്‌തെന്ന് ആരോപിച്ച് 2017 നവംബര്‍ 14നാണ് അനുപ്പൂരില്‍ നിന്നുള്ള 10ാം ക്ലാസുകാരി ആത്മഹത്യ ചെയ്തത്. ക്ലാസ് സമയം കൂട്ടുകാരോടൊപ്പം സ്‌കൂളിന് പുറത്തു കണ്ടതിനാണ് പ്രിന്‍സിപ്പല്‍ ശിക്ഷിച്ചത്. തന്നെ വഴക്കു പറയുകയും തല്ലുകയും ചെയ്തതായി വിദ്യാര്‍ഥിനി അമ്മാവനോട് പരാതിപ്പെട്ട ശേഷമാണ് ആത്മഹത്യ ചെയ്തത്.
പ്രിന്‍സിപ്പലിനെതിരേ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടാണ് ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. അധ്യാപകരും രക്ഷിതാക്കളും ഒന്നടങ്കം പ്രവര്‍ത്തിച്ചാല്‍ മാത്രമേ കുട്ടികളെ നേരായ രീതിയില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂവെന്ന് കോടതി ചൂണ്ടിക്കാട്ടി.
സ്‌കൂളില്‍ ശിക്ഷ കിട്ടിയാല്‍ മാത്രമേ കുട്ടികള്‍ തിരുത്താന്‍ തയ്യാറാവുകയുള്ളൂവെന്നും കോടതി ചൂണ്ടിക്കാട്ടി. ഇവരെ കൈപിടിച്ചു നടത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it