അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നില്ല; മുന്നറിയിപ്പു നല്‍കിയിരുന്നു: മന്ത്രി

തിരുവനന്തപുരം: മഴയുടെയും സംഭരണ ശേഷിയുടെയും അടിസ്ഥാനത്തില്‍ വ്യത്യസ്ത സമയങ്ങളിലാണ് വിവിധ ഡാമുകള്‍ തുറന്നതെന്ന് ജലമന്ത്രി മാത്യു ടി തോമസ്. ജൂണില്‍ തന്നെ പല ഡാമുകളും തുറന്നു. ജലസേചനവകുപ്പിന്റെയും വൈദ്യുതിവകുപ്പിന്റെയും കീഴിലുള്ള ഓരോ ഡാമുകളും എന്നൊക്കെ തുറന്നു എന്നതു സംബന്ധിച്ച പട്ടിക മാധ്യമങ്ങള്‍ക്കു നല്‍കും. ജൂണ്‍ മുതല്‍ തന്നെ ഡാമുകള്‍ തുറന്നുവച്ചിരിക്കുകയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോടു വ്യക്തമാക്കി.
അണക്കെട്ടുകള്‍ എല്ലാം ഒന്നിച്ചല്ല തുറന്നത്. ഓരോ ഡാമിന്റെ ശേഷിയുമായി ബന്ധപ്പെട്ട് അധികമായി ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവ് പരിശോധിച്ചാണ് ഡാമുകള്‍ തുറക്കുന്നത്. മലമ്പുഴ, പീച്ചി, ചിമ്മിനി, കല്ലട, വൈദ്യുതി വകുപ്പിന്റെ ഇടമലയാര്‍, പമ്പ, കക്കി, ആനത്തോട് എന്നി ഡാമുകളെല്ലാം വളരെ കൃത്യമായ ജാഗ്രതാനിര്‍ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുന്നറിയിപ്പോടെ മാത്രമാണു തുറന്നിട്ടുള്ളത്. സ്ഥിരമായി തുറക്കുന്ന ചെറിയ ഡാമുകളുണ്ട്. അവിടെ ജാഗ്രതാനിര്‍ദേശം നല്‍കാറില്ല. വളരെ കുറഞ്ഞ അളവില്‍ വെള്ളമുള്ളവയാണത്. വലുതും ചെറുതുമായ മുഴുവന്‍ ഡാമുകളും ജില്ലാ ഭരണകൂടത്തെയും ജനങ്ങളെയും അറിയിച്ച് ആവശ്യമായ മുന്നറിയിപ്പോടെ മാത്രമാണു തുറന്നത്.
വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നത് മുന്നറിയിപ്പില്ലാതെയായിരുന്നു എന്നു പറയുന്നതിലും വസ്തുത ഇല്ല. ബാണാസുര സാഗര്‍ ഡാം ആദ്യം തുറന്നത് ജൂലൈ 14നാണ്. ആഗസ്ത് അഞ്ചുവരെ അവിടെ നിന്നു വെള്ളം തുറന്നുവിട്ടു. ഡാമിലേക്കുള്ള നീരൊഴുക്ക് അവസാനിച്ച സമയത്ത് ആഗസ്ത് 6ന് വെള്ളം പുറത്തേെക്കാഴുക്കുന്നത് അവസാനിപ്പിച്ചു. ഈ ദിവസം തന്നെ വൈകുന്നേരം വൃഷ്ടിപ്രദേശത്ത് വലിയതോതില്‍ മഴ പെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 7ന് വീണ്ടും തുറന്നു.
ബാണാസുര സാഗര്‍ ഡാം മണ്ണുകൊണ്ട് നിര്‍മിച്ചതാണ്. അതിന്റെ ഫുള്‍ റിസര്‍വോയര്‍ ലെവലും മാക്—സിമം റിസര്‍വോയര്‍ ലെവലും ഒന്നുതന്നെയാണ്. 775.6 മീറ്ററാണത്. അതിനാല്‍ മറ്റു ഡാമുകളെപ്പോലെ പരമാവധി ശേഷിക്കു മുകളില്‍ ഫുള്‍ റിസര്‍വോയര്‍ ലെവല്‍ (എഫ്ആര്‍എല്‍) വെള്ളം ഉയരുന്നത് അനുവദിക്കാനാവില്ല. കേന്ദ്ര ജലകമ്മീഷന്റെ റിപോര്‍ട്ട് വന്ന ശേഷവും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണം സംസ്ഥാനത്ത് നടക്കുകയാണെന്നും മാത്യു ടി തോമസ് പറഞ്ഞു.

Next Story

RELATED STORIES

Share it