Flash News

മതിലകത്ത് വീട്ടില്‍ വന്‍ കവര്‍ച്ച: 145 പവനും പണവും കവര്‍ന്നു

മതിലകത്ത് വീട്ടില്‍ വന്‍ കവര്‍ച്ച: 145 പവനും പണവും കവര്‍ന്നു
X


കൈപ്പമംഗലം : മതിലകം പള്ളിവളവില്‍ വീടിന്റെ പൂട്ട് തകര്‍ത്ത് വന്‍ മോഷണം. മതിലകം പാലത്തിന് സമീപം മംഗലംപുള്ളി അബ്ദുല്‍ അസീസിന്റെ വീട്ടിലാണ് ഇന്നലെ രാത്രിയില്‍ മോഷണം നടന്നത്. 145 പവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയുമാണ് കവര്‍ന്നത്. വീടിന്റെ പുറകുവശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.
വീട്ടില്‍ സിസിടിവി സംവിധാനം ഉണ്ടായിരുന്നുവെങ്കിലും ഇതിന്റെ സിഡിഎം മോഷ്ടാക്കള്‍ കൊണ്ടുപോയി. നാട്ടിലും വിദേശത്തുമായി ബിസിനസ് നടത്തുന്ന അബ്ദുല്‍ അസീസ് മകളുടെ വിവാഹാവശ്യത്തിനായി പലപ്പോഴായി വാങ്ങിവെച്ചതാണ് നഷ്ടപ്പെട്ട ആഭരണങ്ങള്‍. മറ്റ് രണ്ട് സഹോദരന്‍മാരുടേതടക്കം മൂന്ന് വീടുകള്‍ അടുത്തായി ഉണ്ടെങ്കിലും പലപ്പോഴും ഏതെങ്കിലും ഒന്നിലെ താമസം ഉണ്ടാകുകയുള്ളൂ. സംഭവദിവസം ശക്തമായ കാറ്റിനെതുടര്‍ന്ന് മേഖലയില്‍ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരുന്നു. ചെന്നൈയില്‍ നിന്ന് വീട്ടിലെത്താന്‍ വൈകുമെന്ന് അസീസ് അറിയിച്ചതിനാല്‍ രാത്രി 10 ഓടെ ഭാര്യയും മകളും തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിലേക്ക് പോയി. പുലര്‍ച്ചെ ഒരു മണിയോടെ അസീസ് എത്തിയെങ്കിലും കറന്റ് ഇല്ലാത്തതിനാല്‍ വീട്ടിലേക്ക് മടങ്ങിയില്ല. രാവിലെ വീട്ടിലെത്തിയപ്പോളാണ് പുറകു വശത്തെ വാതില്‍ തുറന്നു കിടക്കുന്നത് കാണുന്നത്. അകത്ത് കയറി നോക്കുമ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണ്ണവും പണവും നഷ്ടപ്പെട്ടത് മനസ്സിലാകുന്നത്. തൊട്ടടുത്ത വീട്ടിലായിരുന്നതിനാല്‍ അലമാരികള്‍ ഒന്നും തന്നെ താക്കോല്‍ ഉപയോഗിച്ച് പൂട്ടിയിരുന്നില്ല. അറുപത്തി അഞ്ച് കോയിനുകള്‍ ഉള്‍പ്പെടെയുള്ള ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന അസീസിന്റെ കുടുംബം ഇടക്ക് മാത്രമേ നാട്ടില്‍ ഉണ്ടാകാറുള്ളൂ. സിസിടിവി ദൃശ്യങ്ങള്‍ കൂടി നഷ്ടപ്പെട്ടതിനാല്‍ മോഷ്ടാക്കളെകുറിച്ച് ധാരണയിലെത്താന്‍ സാധിക്കുന്നില്ല. സമീപത്തെ വീടിന്റെ ഗെയ്റ്റ് വരെ പോലിസ് നായ ഓടിയെങ്കിലും മറ്റ് കാര്യമായ തെളിവുകള്‍ ഒന്നും പ്രദേശത്ത് നിന്ന് ലഭിച്ചിട്ടില്ല. സംഭവമറിഞ്ഞ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിന്റെ നേതൃത്വത്തില്‍ പോലിസ് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Next Story

RELATED STORIES

Share it