Flash News

തുലാമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും; ഇന്ന് നിര്‍ണായക ചര്‍ച്ച

തുലാമാസ പൂജയ്ക്കായി ശബരിമല നട നാളെ തുറക്കും; ഇന്ന് നിര്‍ണായക ചര്‍ച്ച
X
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനത്തെച്ചൊല്ലി പ്രതിഷേധം ശക്തമായിത്തുടരുന്നതിനിടെ ദേവസ്വം ബോര്‍ഡ് വിളിച്ച നിര്‍ണായക അനുരജ്ഞന ചര്‍ച്ച് ഇന്ന് തിരുവനന്തപുരത്ത് നടക്കും. തുലാമാസ പൂജയ്ക്കായി നട തുറക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെയാണ് പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും ഉള്‍പ്പെടെ പ്രതിഷേധക്കാരുമായി ചര്‍ച്ച. നിലപാടില്‍ അയവ് വരുത്താതെ ഇരുകൂട്ടരും നില്‍ക്കുന്നതിനാല്‍ ചര്‍ച്ചയുടെ ഫലം പ്രവചനാതീതമാണ്. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി ശബരിമല നടതുറക്കാന്‍ ഇനി ഒരു ദിവസം മാത്രം. വിധിക്കെതിരായ സംഘപരിവാര്‍ സംഘടനകളും കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫും പ്രതിഷേധം ശക്തമാക്കിയിരിക്കുകയാണ്.



ഈ നിര്‍ണായക ഘട്ടത്തിലാണ് ദേവസ്വം ബോര്‍ഡും ശബരിമലയുമായി ബന്ധപ്പെട്ടവരും തമ്മിലുള്ള ആദ്യ ചര്‍ച്ചയ്ക്ക് കളമൊരുങ്ങുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ താല്‍പര്യപ്രകാരം ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും പന്തളം കൊട്ടാരത്തിന്റെയും തന്ത്രികുടുംബത്തിന്റെയും പ്രതിനിധികള്‍ തള്ളിക്കളഞ്ഞിരുന്നു. ഒടുവില്‍ ഇപ്പോള്‍ ചര്‍ച്ചയ്ക്ക് തയാറായത് തന്നെ സമാവായത്തിന്റെ ആദ്യ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. പന്തളം കൊട്ടാരം, തന്ത്രികുടുംബം, യോഗക്ഷേമസഭ, അയ്യപ്പസേവാസംഘം, സേവാ സമാജം തുടങ്ങിയവരുടെ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. സ്ത്രീപ്രവേശനത്തെ എതിര്‍ക്കുക എന്നതിന് അപ്പുറത്തേക്ക് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് ഇന്നലെ രാത്രിയും ഇവര്‍ സംയുക്തമായെടുത്ത തീരുമാനം. ദേവസ്വം ബോര്‍ഡിന് നിലപാടില്‍ അയവുണ്ടെങ്കിലും സ്ത്രീപ്രവേശനത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ തയാറാവില്ല. വിധി നടപ്പാക്കാന്‍ കോടതിയില്‍ സാവകാശം തേടുകയാണ് പ്രശ്‌നപരിഹാരത്തിനുള്ള മറ്റൊരു പോംവഴി. ഇതിനും ബോര്‍ഡിന് സര്‍ക്കാരിന്റെ അനുമതി വേണം. ചര്‍ച്ചയ്ക്ക് മുന്‍പ് നടക്കുന്ന ബോര്‍ഡ് യോഗം ഇക്കാര്യം പരിഗണിച്ചേക്കും. അനുകൂല നിലപാടൊന്നുമുണ്ടായില്ലങ്കില്‍ പ്രതിഷേധം ശക്തമാക്കി കടുത്ത തീരുമാനങ്ങളിലേക്ക് പോകാനാണ് പ്രതിഷേധക്കാരുടെ തീരുമാനം.
Next Story

RELATED STORIES

Share it