Flash News

കേന്ദ്രത്തിന് കനത്ത തിരിച്ചടി; ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന് സുപ്രിം കോടതി

കേന്ദ്രത്തിന് കനത്ത തിരിച്ചടി; ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരിയല്ലെന്ന് സുപ്രിം കോടതി
X

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തിന്റെ നിയന്ത്രണം ആര്‍ക്കെന്ന കാര്യത്തിലുള്ള അധികാര തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കി സുപ്രിം കോടതി വിധി. ലഫ്റ്റനന്റ് ഗവര്‍ണര്‍ പരമാധികാരി അല്ലെന്നും എല്ലാറ്റിനും തടസ്സം നില്‍ക്കാതെ ഡല്‍ഹി സര്‍ക്കാരുമായി സഹകരിച്ചു വേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കാനെന്നും സുപ്രിം കോടതി വിധിച്ചു. ഡല്‍ഹിയുടെ അധികാരത്തിന്‍മേലുള്ള തര്‍ക്കത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വലിയ ആശ്വാസം പകരുന്നതാണ് ഇന്നത്തെ സുപ്രിം കോടതിയുടെ വിധി.

യഥാര്‍ഥ അധികാരം ഡല്‍ഹിയിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. മന്ത്രിസഭ എല്ലാ തീരുമാനങ്ങളും ലഫ്റ്റനന്റ് ഗവര്‍ണറെ അറിയിക്കണം. എന്നാല്‍, എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന്റെ അനുവാദം വേണ്ടെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

ഭരണഘടനയും നിയമങ്ങളും പ്രകാരം ഡല്‍ഹി സര്‍ക്കാരിന് ഭൂമി, ഉദ്യോഗസ്ഥ ഭരണം, പോലിസ് എന്നിവയില്‍ യാതൊരു നിയന്ത്രണവുമില്ല. ബാക്കിയുള്ള എല്ലാ കാര്യങ്ങളിലും മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഭൂമി, പോലിസ്, നിയമവാഴ്ച്ച എന്നിവയില്‍ ഒഴിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്ര അധികാരമില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അധികാരമില്ല. ലഫ്റ്ററന്റ് ഗവര്‍ണര്‍ക്ക് ഗവര്‍ണറുടെ പദവിയില്ല. പരിമിതമായ അധികാരമുള്ള കാര്യനിര്‍വാഹകന്‍ മാത്രമാണ്. ഒഴിവാക്കപ്പെട്ട കാര്യങ്ങളില്‍ ഒഴിച്ച് മന്ത്രിസഭയുടെ ഉപദേശ പ്രകാരം മാത്രമേ അദ്ദേഹം പ്രവര്‍ത്തിക്കാവൂ എന്നും കോടതി വ്യക്തമാക്കി. ഏത് കാര്യവും ലഫ്റ്റനന്റ് ഗവര്‍ണറും മന്ത്രിമാരും ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കോടതി വ്യക്തമാക്കി.

എഎപി സര്‍ക്കാരും കേന്ദ്രസര്‍ക്കാരിനെ പ്രതിനിധീകരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അധികാര തര്‍ക്കത്തിനാണ് സുപ്രിം കോടതി വിരമാമിട്ടിരിക്കുന്നത്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്നും ഡല്‍ഹി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്ക് തടസ്സം നില്‍ക്കുന്നുവെന്നുമാണ് എഎപിയുടെ ആരോപണം. സുപ്രിം കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് എഎപി പ്രതികരിച്ചു.
Next Story

RELATED STORIES

Share it