Flash News

പ്രതിരോധ സേനയ്ക്കുമേല്‍ മോദിയും അനില്‍ അംബാനിയും 130000 കോടി രൂപയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് രാഹുല്‍

പ്രതിരോധ സേനയ്ക്കുമേല്‍ മോദിയും അനില്‍ അംബാനിയും 130000 കോടി രൂപയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന് രാഹുല്‍
X


ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും അനില്‍ അംബാനിയും സംയുക്തമായി പ്രതിരോധ സേനയ്ക്കു മേല്‍ 130000 കോടി രൂപയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റഫേല്‍ ഇടപാടിനെക്കുറിച്ച് ഫ്രഞ്ച് മുന്‍ പ്രസിഡന്റ് ഫ്രാന്‍കോയിസ് ഹൊളാന്‍ദിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാജ്യത്തിനുവേണ്ടി ബലിദാനികളായ സൈനികരെ നരേന്ദ്രമോദി അപമാനിച്ചെന്നും ഇന്ത്യയുടെ ആത്മാവിനെ അദ്ദേഹം വഞ്ചിച്ചെന്നും രാഹുല്‍ ആരോപിച്ചു.

റഫേല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ പേര് നിര്‍ദേശിച്ചത് ഇന്ത്യയാണെന്നായിരുന്നു മുന്‍ ഫ്രഞ്ച് പ്രസിഡന്റ്് മീഡിയാ പാര്‍ട്ട് വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തില്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.
അമ്പാനിയുടെ റിലയന്‍സ് കമ്പനിയെ പങ്കാളിയാക്കിയതില്‍ ഫ്രഞ്ച് ഗവണ്‍മെന്റിനോ വിമാന നിര്‍മാണക്കമ്പനിയായ ഡാസാള്‍ട്ടിനോ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നാണ് പുറത്തു വന്ന വിവരം.
കരാറിനായി അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തത് ഇന്ത്യയാണ്. തങ്ങള്‍ ആരെയും തിരഞ്ഞെടുത്തിട്ടില്ല. തങ്ങള്‍ക്ക് നിര്‍ദേശിക്കപ്പെട്ട കമ്പനിയുമായി ധാരണയുണ്ടാക്കുക മാത്രമാണ് ചെയ്തത്. കരാറുമായി ബന്ധപ്പെട്ട് കമ്പനി തന്നോട് ഒരിക്കല്‍ പോലും നന്ദി പറഞ്ഞിട്ടില്ലെന്നും ഹൊളാന്‍ദെ അറിയിച്ചു. എന്നാല്‍, റിലയന്‍സ് എന്റര്‍ടെയ്‌മെന്റ് ജൂലീ ഗായെറ്റുമായി സിനിമാ നിര്‍മാണ കരാറില്‍ ഒപ്പുവച്ചെന്ന വാര്‍ത്ത അദ്ദേഹം നിഷേധിച്ചിരുന്നു.
കരാറിന് റിലയന്‍സിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നു രൂക്ഷമായ വിമര്‍ശനം നേരിടുന്നതിനിടെയാണ് ഹൊളാന്‍ദെയുടെ വെളിപ്പെടുത്തല്‍. കരാര്‍ നടപ്പാക്കാനാവശ്യമായ യോഗ്യത റിലയന്‍സിനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തങ്ങളെ കരാര്‍ ഏല്‍പ്പിച്ചതില്‍ ഇന്ത്യന്‍ സര്‍ക്കാരിനു പങ്കില്ലെന്നു വ്യക്തമാക്കി റിലയന്‍സും രംഗത്തെത്തിയിരുന്നു.
രണ്ടാം യുപിഎ സര്‍ക്കാരാണ് റഫേല്‍ ഇടപാടിന് തുടക്കം കുറിച്ചത്. 126 ജെറ്റ് വിമാനങ്ങള്‍ക്കായിരുന്നു കരാര്‍. ഇതില്‍ 18 എണ്ണം വ്യോമസേനയ്ക്ക് ദസോള്‍ട്ട് ഏവിയേഷന്‍ നേരിട്ട് നല്‍കും. ബാക്കി ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച്എഎല്‍) എന്ന പൊതുമേഖലാ സ്ഥാപനത്തില്‍ നിര്‍മിക്കും. ഇതിനുള്ള സാങ്കേതികവിദ്യ ഫ്രഞ്ച് കമ്പനി എച്ച്എഎല്ലിന് കൈമാറാനുമായിരുന്നു ധാരണ. മോദി അധികാരമേറ്റ ശേഷം ഈ കരാര്‍ അട്ടിമറിച്ചെന്നാണ് ആരോപണം. 2015ലെ മോദിയുടെ ഫ്രഞ്ച് പര്യടനത്തിനിടെ ഉണ്ടാക്കിയ പുതിയ കരാര്‍ അനുസരിച്ച് ഇന്ത്യക്ക് ലഭിക്കുക 36 റഫേല്‍ വിമാനങ്ങള്‍ മാത്രമാണ്. അതും 59,000 കോടി രൂപയ്ക്ക്.
Next Story

RELATED STORIES

Share it