Flash News

ഗുജറാത്തില്‍ 2989 കോടിക്ക് പ്രതിമ; കേരളത്തില്‍ 20 കോടിക്ക് 192 മത്സ്യതൊഴിലാളികള്‍ക്ക് വീട്; ജനകീയ-ഏകാധിപത്യ ഭരണകൂടങ്ങല്‍ വിചാരണ ചെയ്യപ്പെടുന്നു

ഗുജറാത്തില്‍ 2989 കോടിക്ക് പ്രതിമ; കേരളത്തില്‍ 20 കോടിക്ക് 192 മത്സ്യതൊഴിലാളികള്‍ക്ക് വീട്; ജനകീയ-ഏകാധിപത്യ ഭരണകൂടങ്ങല്‍ വിചാരണ ചെയ്യപ്പെടുന്നു
X


സംഘ്പരിവാറിന്റെ പരീക്ഷണ ശാലയായ ഗുജറാത്തില്‍ 3000 കോടിയുടെ പ്രതിമ, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ 20 കോടിക്ക് 192 മല്‍സ്യ തൊഴിലാളികള്‍ക്ക് ഫഌറ്റ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനങ്ങളോടുള്ള സമീപനങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുകയാണ് സാമൂഹ്യമാധ്യമങ്ങളില്‍. ആയിരക്കണക്കിന് കര്‍ഷകരെ കുടിയിറക്കി മൂവായിരം കോടിയോളം രൂപ മുടക്കി പ്രതിമ സ്ഥാപിച്ചതിലൂടെ കേന്ദ്ര സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള അവഗണനയും ധൂര്‍ത്തുമാണ് വ്യക്തമാക്കുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം തിരുവനന്തപുരം മുട്ടുത്തറയില്‍ ഉയര്‍ന്ന ഫഌറ്റ് സമുച്ചയമാകട്ടെ മത്സ്യബന്ധനം ഉപജീവനമാക്കിയ 192 കുടുംബങ്ങളുടെ സുരക്ഷിത വാസസ്ഥലമായി മാറുന്നു. പ്രതിമ നിര്‍മിച്ച 3000 കോടിയുണ്ടെങ്കില്‍ കേരള മാതൃകയില്‍ മുപ്പതിനായിരത്തോളം ഫഌറ്റുകള്‍ നിര്‍മിക്കാമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.


ജനങ്ങളുടെ നികുതിപ്പണം ധൂര്‍ത്തടിച്ച പ്രതിമ നിര്‍മിച്ച കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ കേരളത്തിലെ ഇടത് സര്‍ക്കാരിന് അഭിനന്ദന പ്രവാഹമാണ്. സാമൂഹിക വിമര്‍ശനങ്ങളും തമാശയുമടങ്ങിയ നൂറുകണക്കിന് ട്രോളുകളാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതിമാ നിര്‍മ്മാണത്തിനെതിരെ പ്രചരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ പ്രതിമയെന്ന് സംഘ്പരിവാറിന്റെ വീമ്പുപറച്ചിലുകള്‍ക്കിടയില്‍ സ്റ്റാച്യൂ ഓഫ് യൂനിറ്റി ഉദ്ഘാടനം ചെയ്യപ്പെടുമ്പോല്‍ ഗുജറാത്തിലെ ആയിരക്കണക്കിന് അടിസ്ഥാന ജനവിഭാഗങ്ങള്‍ സമരത്തിലാണ്. ഗോത്ര സംഘടനകളുടെ പ്രതിഷേധം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി നിരവധി ട്രൈബല്‍ ആക്ടിവിസ്റ്റുകളെ കസ്റ്റഡിയിലെടുത്തിരിക്കുകയാണ് പോലിസ്. പ്രതിമയുടെ നിര്‍മാണത്തിനായി കുടിയിറക്കപ്പെട്ട ഗ്രാമവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും സാധിച്ചുകൊടുക്കാതെയാണ് പ്രധാനമന്ത്രി പ്രതിമ ഉദ്ഘാടനം ചെയ്തത്.
പ്രതിമയുടെ നിര്‍മാണം വലിയ പാരിസ്ഥിതിക ആഘാതമാണ് പ്രദേശത്തിന് ഏല്‍പ്പിച്ചത്. പ്രതിമയുടെ നിര്‍മാണത്തിന്റെ ഭാഗമായി ആയിരക്കണക്കിന് വൃക്ഷങ്ങളാണ് ഗുജറാത്തില്‍ മുറിച്ചുമാറ്റിയത്. പ്രദേശത്തേക്കുള്ള റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായും നൂറുകണക്കിന് വൃക്ഷങ്ങള്‍ മുറിച്ചുമാറ്റേണ്ടി വന്നു. കര്‍ഷകര്‍ക്ക് വെള്ളം നിഷേധിച്ചത് അടക്കം ഒട്ടേറെ ജനവിരുദ്ധ നടപടികളും പ്രതിമാനിര്‍മ്മാണത്തിനായി അരങ്ങേറി.


അതേസമയം, 20 കോടി ചിലവഴിച്ച് 192 മല്‍സ്യ തൊഴിലാളികളുടെ ചിരകാല സ്വപ്‌നമാണ് കേരള സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം മുട്ടുത്തറയില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരുങ്ങിയ പ്രതീക്ഷ എന്ന സമുച്ചയത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ടാണ് അരങ്ങേറുന്നത്. കടല്‍ക്ഷോഭത്തില്‍ വീടടക്കം എല്ലാം തകര്‍ന്ന് സ്‌കൂളുകളില്‍ താമസിക്കുന്നവര്‍ അടക്കമുളള 192 മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കാണ് ഫഌറ്റ് പദ്ധതിയിലൂടെ കിടപ്പാടം ലഭിക്കുക. 2016 ല്‍ വലിയതുറയിലുണ്ടായ കടല്‍ക്ഷോഭത്തില്‍ കിടപ്പാടം നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളും, കടലിനഭിമുഖമായി ഒന്നാം നിരയിലും രണ്ടാം നിരയിലും അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളും ഈ ഫ്‌ളാറ്റിലെ താമസക്കാരായെത്തും. ഓരോ ഫ്‌ളാറ്റിലും ഒരു ഹാള്‍, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ടോയ്‌ലറ്റ് എന്നിവയും മറ്റ് പൊതു അടിസ്ഥാന സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഫ്‌ളാറ്റ് സമുച്ചയത്തിന് ചുറ്റുമതില്‍, തറയോട് പാകിയ പൊതുസ്ഥലം, ഡ്രെയിനേജ് സംവിധാനം, ഹൈമാസ്റ്റ് ലൈറ്റുകള്‍, യാര്‍ഡ് ലൈറ്റിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it