Flash News

കടുത്ത ഉപാധികള്‍; ഉമ്മയെ കാണാനുള്ള മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍

കടുത്ത ഉപാധികള്‍; ഉമ്മയെ കാണാനുള്ള മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍
X




പി സി അബ്ദുല്ല



ബംഗളൂരുഃ കോടതിയുടെ ഉപാധികള്‍ മൂലം രോഗാവസ്ഥയിലായ ഉമ്മയെ കാണാനുള്ള മഅ്ദനിയുടെ യാത്ര അനിശ്ചിതത്വത്തില്‍. അര്‍ബുദവും പക്ഷാഘാതവും മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദര്‍ശിക്കാന്‍ ഏഴ് ദിവസം കേരളത്തില്‍ തങ്ങാനാണ് പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസിര്‍ മഅ്ദനിക്ക് വിചാരണ കോടതി അനുമതി നല്‍കിയത്. ഇത് പ്രകാരം 28 മുതല്‍ നവംബര്‍ നാലു വരെ കേരളത്തില്‍ തങ്ങാം. എന്നാല്‍, കോടതി നിര്‍ദ്ധേശിച്ച കടുത്തതും കേട്ടുകേള്‍വിയില്ലാത്തതുമായ ഉപാധികള്‍ കാരണം മഅ്ദനിയുടെ മാതാവിനെ കാണാനുള്ള യാത്ര അനിശ്ചിതത്വത്തിലാണ്. യാത്ര മുടങ്ങാനാണ് സാധ്യതയെന്ന് മഅ്ദനിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങല്‍ സൂചിപ്പിച്ചു.
കര്‍ണാടക സര്‍ക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് പരപ്പന പ്രത്യേക കോടതി കടുത്ത നിബന്ധനകള്‍ നിര്‍ദ്ദേശിച്ചത്. മാതാവിനെ മാത്രമേ കാണാവൂ, അന്‍വാര്‍ശേരിയിലേ താമസിക്കാലൂ, പിഡിപിക്കാരടക്കം ഒരു പാര്‍ട്ടി പ്രവര്‍ത്തകരേയോ നേതാക്കളെയോ കാണരുത്, യാത്രയുടെ ചിലവ് സ്വന്തം നിലയില്‍ വഹിക്കണം, മാധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങിയവയാണ് ഉപാധികള്‍. ഇതില്‍, പിഡിപി പ്രവര്‍ത്തകരുമായി ഇടപഴകരുതെന്ന നിര്‍ദ്ദേശമാണ് മഅ്ദനിയുടെ നാട്ടിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാക്കിയത്. ഒരു കാലില്ലാത്ത മഅ്ദനിയുടെ സഹായികളും യാത്രയില്‍ പരിചരിക്കേണ്ടവരും അടുത്ത ബന്ധുക്കളുമെല്ലാം പിഡിപി ഭാരവാഹികളോ പ്രവര്‍ത്തകരോ ആണ്. ഇവരെ മാറ്റി നിര്‍ത്തി പിഡിപി ചെയര്‍മാന് നാട്ടിലേക്കു വരാനാവില്ല. അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മഅ്ദനിയുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബെംഗളൂരു സ്‌ഫോടനക്കേസില്‍ 31 ാം പ്രതിയായ മഅ്ദനി സുപ്രീംകോടതി ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ്. രോഗിയായ മാതാവിനെക്കാണാന്‍ അഞ്ചുമാസം മുന്‍പ് പിഡിപി ചെയര്‍മാനെ കോടതി അനുവദിച്ചിരുന്നു. മതാവ് അസ്മാ ബീവിക്ക് രോഗം മുര്‍ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് മഅ്ദനി സന്ദര്‍ശനാനുമതി തേടി പരപ്പന അഗ്രഹാര കോടതിയില്‍ വീണ്ടും ഹര്‍ജി നല്‍കിയത്. ശനിയാഴ്ച നല്‍കിയ അപേക്ഷ പ്രോസിക്യൂഷന്‍ എതിര്‍ത്തു. സര്‍ക്കാര്‍ എതിര്‍ സത്യവാങ്ങ് മുലം സമര്‍പ്പിക്കാന്‍ സമയം ആവിശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി മാറ്റുകയായിരുന്നു.
ഉമ്മയെ സന്ദര്‍ശിക്കാനുള്ള കാരണം ഉന്നയിച്ച് മഅ്ദനി സ്ഥിരമായി കേരളം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയാണെന്ന് ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. കഴിഞ്ഞ തവണ ഈ ആവശ്യവമുന്നയിച്ച് പാര്‍ട്ടി യോഗം നടത്താനാണ് നാട്ടില്‍ പോയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് മഅ്ദനിയുടെ കേരള സന്ദര്‍ശനത്തിന് കോടതി കടുത്ത ഉപാധികള്‍ വച്ചത്.
Next Story

RELATED STORIES

Share it