Flash News

'മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്, നിലപാടില്‍ വെള്ളം ചേര്‍ത്തില്ലെങ്കില്‍ വിജയം ഉറപ്പെന്ന് ഹാദിയ

മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്, നിലപാടില്‍ വെള്ളം ചേര്‍ത്തില്ലെങ്കില്‍ വിജയം ഉറപ്പെന്ന് ഹാദിയ
X


കോഴിക്കോട്: 'ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി. അവര്‍ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി'. മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്'. ഹാദിയ കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷണം അവസാനിപ്പിച്ച സാഹചര്യത്തിലുള്ള ഹാദിയയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്. അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നില്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കല്‍ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു. നിലപാട് ശരിയാവുകയും അതില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ച് നില്‍ക്കുകയും ചെയ്താല്‍ വിജയിപ്പിക്കല്‍ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്. ഹാദിയ ഫേസ് ബുക്കില്‍ കുറിച്ചു.
ഇന്നലെയായിരുന്നു ഹാദിയഷെഫിന്‍ ജഹാന്‍ കേസ് എന്‍.ഐ.എ തുടര്‍ന്ന് അന്വേഷിക്കുന്നില്ലെന്ന് അറിയിച്ചത്. ഹാദിയഷെഫിന്‍ കേസില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനം നടന്നിട്ടില്ലെന്നായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍. ഹാദിയയുടെ മതംമാറ്റത്തിനു പിന്നില്‍ ബലപ്രയോഗം നടന്നതിനോ തീവ്രവാദബന്ധത്തിനോ തെളിവു ലഭിക്കാത്ത സാഹചര്യത്തിലാണ് കേസ് അവസാനിപ്പിക്കുന്നതെന്ന് എന്‍ഐഎ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹാദിയയും ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹത്തില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തില്‍ വിവാഹത്തെക്കുറിച്ച് സുപ്രിംകോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായും എന്‍ഐഎ വ്യക്തമാക്കി.
ഹാദിയ കേസ് ഉള്‍പ്പെടെ കേരളത്തില്‍ അടുത്തിടെ നടന്ന 89 മിശ്രവിവാഹങ്ങളില്‍ ലൗ ജിഹാദ് ആരോപണമുയര്‍ന്ന 11 എണ്ണമാണ് എന്‍ഐഎ അന്വേഷിച്ചത്. ഷഫിന്‍ ജഹാന്‍-ഹാദിയ വിവാഹത്തില്‍ ലൗ ജിഹാദ് ഇല്ല. അതിനു പിന്നില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായിട്ടില്ല. വിവാഹത്തിലേക്കു നയിച്ച സാഹചര്യങ്ങളില്‍ തീവ്രവാദബന്ധങ്ങളില്ലെന്നും എന്‍ഐഎ വൃത്തങ്ങള്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളവര്‍ ഹാദിയക്കും ഷഫിനും സഹായം നല്‍കിയിട്ടുണ്ട്. എന്നാല്‍, സംഘടിത ഗൂഢാലോചനയോ കുറ്റകൃത്യങ്ങളോ നടന്നിട്ടില്ല. അതിനാല്‍ കടുത്ത വകുപ്പുകളുള്ള യുഎപിഎ അടക്കമുള്ള നിയമങ്ങള്‍പ്രകാരം എന്തെങ്കിലും കുറ്റം ചുമത്താനുള്ള തെളിവുകളും ഇവര്‍ക്കെതിരേയില്ല. ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് പോപുലര്‍ ഫ്രണ്ടിനെ പ്രതിസ്ഥാനത്തു നിര്‍ത്തുന്നില്ലെന്നും എന്‍ഐഎ വ്യക്തമാക്കുന്നു. മറ്റു മതംമാറ്റ കേസുകളില്‍, ഇതെല്ലാം തന്നെ കേവലം പ്രണയത്തിന്റെ പേരിലുള്ള മതംമാറ്റ വിവാഹങ്ങളാണെന്നും മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ടുണ്ടായ മതംമാറ്റങ്ങളില്‍ ഗൂഢാലോചനയോ ബാഹ്യ ഇടപെടലുകളോ കണ്ടെത്താനായില്ലെന്നും ഏജന്‍സി നിഗമനത്തിലെത്തി.
2016 ഡിസംബറിലാണ് വൈക്കം സ്വദേശിനി ഡോ. ഹാദിയയും കൊല്ലം സ്വദേശി ഷഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നടന്നത്. ഹാദിയയുടെ അച്ഛന്‍ അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച് 2017 മെയില്‍ വിവാഹം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് ഷഫിന്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ വിവാഹം സുപ്രിംകോടതി ശരിവച്ചു. എന്നാല്‍, ഷഫിന്‍ ജഹാന് നേരെ ഹാദിയയുടെ അച്ഛന്‍ ആരോപിച്ചിരുന്ന തീവ്രവാദബന്ധം സംബന്ധിച്ചും നിര്‍ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്നതു സംബന്ധിച്ചും കോടതി എന്‍ഐഎയോട് അന്വേഷണം തുടരാനും ആവശ്യപ്പെടുകയുണ്ടായി. വിവാഹം സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ നേരിട്ടു ഹാജരായി സുപ്രിംകോടതിയെ ബോധ്യപ്പെടുത്തിയതിനാല്‍ വിവാഹത്തെക്കുറിച്ച് അന്വേഷിക്കരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് വിവാഹത്തിന്റെ പശ്ചാത്തലവും മറ്റും സംബന്ധിച്ച് സുപ്രിംകോടതി മുന്‍ ജഡ്ജി ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തില്‍ എന്‍ഐഎയുടെ അന്വേഷണം നടന്നത്.

ഹാദിയയുടെ ഫേസ്ബുക്ക് പോസ്റ്റ്:-

എനിക്ക് ശരി എന്ന് തോന്നിയ വഴി ഞാന്‍ തെരഞ്ഞെടുത്തപ്പോള്‍ ഒരു ഇന്ത്യന്‍ പൗരയെന്ന നിലയില്‍ ആശ്വാസവും പ്രതീക്ഷയും ആകേണ്ട എല്ലാ കേന്ദ്രങ്ങളും നിരാശയാണ് എനിക്ക് നല്‍കിയത്. ഭരണപക്ഷവും പ്രതിപക്ഷവും ജുഡീഷ്യറിയും അന്വേഷണ ഉദ്യോഗസ്ഥരും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും എന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തി. അവര്‍ എന്നെ കുറ്റവാളിയും മാനസിക രോഗിയുമാക്കി വിധിയെഴുതി.

അപ്പോഴൊക്കെ എന്റെ ശരിയോടൊപ്പം നില്‍ക്കുകയും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും എനിക്ക് വേണ്ടി ത്യാഗം സഹിക്കുകയും നിയമപോരാട്ടത്തിനായി സാമ്പത്തികമായി സഹായിക്കുകയും ചെയ്ത നിരവധി പേരുണ്ട്. എല്ലാവരോടും ഒരിക്കല്‍ കൂടി എന്റെ കടപ്പാട് അറിയിക്കുന്നു.

ഒരു സാധാരണക്കാരിയായ എന്നെ സംബന്ധിച്ച് പോലീസ്, കോടതി, ജഡ്ജി, ഹൈക്കോടതി, സുപ്രീം കോടതി ഇതൊക്കെ എനിക്ക് അപരിചിതമായിരുന്നു. എന്റെ ജീവിതത്തില്‍ ഞാനൊരു നിലപാട് സ്വീകരിച്ചപ്പോള്‍ ഇതൊക്കെ എനിക്ക് പരിജയപ്പെടേണ്ടി വന്നു. എനിക്ക് ഉറപ്പാണ്. മുസ്‌ലിമായതിന്റെ പേരില്‍ മാത്രമാണ് എനിക്കിതൊക്കെ അനുഭവിക്കേണ്ടി വന്നത്.

പക്ഷെ എല്ലാം തരണം ചെയ്യാന്‍ എനിക്ക് കരുത്തും ഊര്‍ജ്ജവും ആയത് എന്റെ വിശ്വാസമായിരുന്നു. എന്റെ റബ്ബ് എന്നെ കൈ വിടില്ല എന്ന വിശ്വാസം. നിലപാട് ശരിയാവുകയും അതില്‍ വെള്ളം ചേര്‍ക്കാതെ ഉറച്ച് നില്‍ക്കുകയും ചെയ്താല്‍ വിജയിപ്പിക്കല്‍ റബ്ബ് ബാധ്യതയായി ഏറ്റെടുക്കുമെന്ന വിശ്വാസം ഒരിക്കല്‍ കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഈ വിജയം ഒരു വ്യക്തിയുടെ വിജയമല്ല. കൂട്ടായ പരിശ്രമത്തിന്റെ വിജയമാണ്.

എന്നോടൊപ്പം നില്‍ക്കുകയും എന്റെ നീതിക്കായി പോരാടുകയും ചെയ്ത പലരെയും ഒരു കാരണവുമില്ലാതെ വേട്ടയാടി. ഞാന്‍ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്തവരാണ് എന്റെ നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ ഉണ്ടായതെന്നത് നീതിക്കൊപ്പം നില്‍ക്കാനുള്ള എന്റെ സഹോദരീ സഹോദരന്മാരുടെ സത്യസന്ധതയാണ് ബോധ്യപ്പെടുത്തുന്നത്. അല്ലാഹു കൂടെയുണ്ടാവുമെന്ന വിശ്വാസം ഉള്ളിടത്തോളം മറ്റൊന്നിനെയും ഭയപ്പെടേണ്ടതില്ല. എല്ലാത്തിനും കഴിവുള്ളവനാണ് എന്റെ റബ്ബ്.

ഹാദിയ അശോകന്‍
Next Story

RELATED STORIES

Share it