Kollam Local

മുകേഷിന്റെ വാര്‍ഷിക വരുമാനം 38 ലക്ഷം; ജഗദീഷിന്റേത് 31 ലക്ഷം

കൊല്ലം: കൊല്ലം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സിനിമാ താരവുമായ മുകേഷിന്റെ വാര്‍ഷിക വരുമാനം 3801057 രൂപ. നാമനിര്‍ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ ഇന്‍കം ടാക്‌സ് ടാക്‌സ് റിട്ടേണ്‍ പ്രകാരമുള്ള കണക്കാണിത്. ഭാര്യ ഡോ.മേതില്‍ ദേവികയുടെ വരുമാനം 2.3 ലക്ഷമാണ്. കൈവശം 65000 രൂപയുണ്ട്. 5.4 കോടിയാണ് വിവിധ ബാങ്കുകളിലെ നിക്ഷേപവും സ്വര്‍ണവും വാഹനത്തിന്റെ വിലയും ഉള്‍പ്പടെ കണക്കാക്കിയിരിക്കുന്നത്. ഭാര്യയുടെ പേരില്‍ 8726220 രൂപയുണ്ട്. കാര്‍ഷികേതര ഭൂമിയായി 21100000 രൂപയുടെ വസ്തുവുണ്ട്. ബാങ്ക് ഓഫ് ബറോഡയില്‍ 25 ലക്ഷത്തിന്റെ ലോണ്‍ നിലവിലുണ്ട്. ഇത് ഉള്‍പ്പടെ 33 ലക്ഷത്തിന്റെ ബാധ്യതയാണുള്ളത്. വടക്കേവിള വില്ലേജില്‍ 33 ലക്ഷം വിലവരുന്ന 33 സെന്റും തിരുവനന്തപുരം തോന്നക്കലില്‍ 15 ലക്ഷം വിലവരുന്ന വസ്തുക്കളും പോത്തന്‍കോട് വില്ലേജില്‍ 75000 രൂപ വിലവരുന്ന 3.4 സെന്റ് വസ്തുവും ശക്തികുളങ്ങര വില്ലേജില്‍ എട്ട് ലക്ഷത്തിന്റെ 14.99 സെന്റ് വസ്തുവും എറണാകുളം കനയന്നൂരില്‍ 11 ലക്ഷത്തിന്റെ 15.61 സെന്റ് വസ്തും തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് 47 ലക്ഷത്തിന്റെ 45 സെന്റ് വസ്തുവും സ്വന്തമായുണ്ട്.
ഭാര്യയുടെ കൂടി പേരില്‍ കടകംപള്ളിയില്‍ 25 ലക്ഷത്തിന്റെ 13സെന്റും കനയന്നൂരില്‍ 30 ലക്ഷത്തിന്റെ 37 സെന്റും വസ്തുവും ചെന്നെ ടി നഗറില്‍ 75 ലക്ഷത്തിന്റെ ഒരു ഫഌറ്റും ഉണ്ട്. ചെന്നൈയില്‍ 55 ലക്ഷത്തിന്റെ ഒരു ഫഌറ്റും പനവേലിയില്‍ 25 ലക്ഷത്തിന്റെ ഒരു ഫഌറ്റും തൃക്കാക്കര നോര്‍ത്തില്‍ 30 ലക്ഷത്തിന്റെ ഒരു ഫഌറ്റും സ്വന്തമായുണ്ട്. ഇത് ഉള്‍പ്പടെ 3.9 കോടിയുടെ സ്ഥാവര ആസ്തി മുകേഷിനുണ്ട്. സിനിമാ അഭിനേതാവ്, സാമൂഹിക പ്രവര്‍ത്തകന്‍ എന്നിവയാണ് ജോലിയായി രേഖപ്പെടുത്തിയിട്ടുള്ളത്. ബിഎസ് സിയാണ് വിദ്യാഭ്യാസം. കേസുകളൊന്നും നിലവിലില്ല.
പത്തനാപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ജഗദീഷിന്റെ വാര്‍ഷിക വരുമാനം 31 ലക്ഷമാണ്. ഭാര്യയുടെ വാര്‍ഷിക വരുമാനം 24 ലക്ഷവും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ജഗദീഷിന്റെ കൈവശം 30000 രൂപയാണ് ഉണ്ടായിരുന്നത്.
ഇദ്ദേഹത്തിന് നാലു കാറുകള്‍ സ്വന്തമായുണ്ട്. കൂടാതെ 32 ഗ്രാം സ്വര്‍ണവും. ഇവയും ബാങ്ക് നിക്ഷേപങ്ങളും ചേര്‍ത്ത് നാലുകോടി രൂപയുണ്ട്. മണക്കാട് വില്ലേജില്‍ 20 ലക്ഷത്തിന്റെ 14.4 സെന്റ് വസ്തുവും തൈക്കാട് വില്ലേജില്‍ 75 ലക്ഷത്തിന്റെ 3.8 സെന്റും കാര്‍ഷികേതര ഭൂമിയുണ്ട്. തൈക്കാടും പട്ടത്തുമായി മൂന്ന് അപ്പാര്‍്ട്ടുമെന്റുകളുണ്ട്. ഇത് ഉള്‍പ്പടെ 1.34 കോടിയുടെ കെട്ടിടങ്ങള്‍ സ്വന്തമായുണ്ട്. രണ്ട് കോടിയുടെ കെട്ടിടം ഭാര്യയുടെ പേരിലും ഉണ്ട്. വാഹന ലോണ്‍ ഉള്‍പ്പടെ 7367037 രൂപയുടെ ബാധ്യതയും ഉണ്ട്.
ചലചിത്ര അഭിനയമാണ് ജോലിയായി സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. എംകോം ആണ് വിദ്യാഭ്യാസ യോഗ്യത.
കുന്നത്തൂരിലെ എസ്ഡിപി ഐ സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കലിന്റെ കൈവശം 2500 രൂപയാണ് ഉള്ളത്. കറ്റാനം ഫെഡറല്‍ ബാങ്കില്‍ 1500 നിക്ഷേപമുണ്ട്. ജംഗമ ആസ്തി 49000 രൂപയാണ്. സ്വന്തമായി വീടോ വസ്തുവോ ഇദ്ദേഹത്തിന്റെ പേരില്‍ ഇല്ല.
ഇരവിപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം നൗഷാദിന്റെ കൈവശം 2500 രൂപ പണമായുണ്ട്. വിവിധ ബാങ്കുകളിലെ നിക്ഷേപവും ബോണ്ടുകളും ഉള്‍പ്പടെ 21943 രൂപയുണ്ട്. ഭാര്യയുടെ പേരില്‍ വാഹനം ഉള്‍പ്പടെ 14 ലക്ഷത്തിന്റെ നിക്ഷേപങ്ങളുണ്ട്. സ്വന്തമായി വസ്തുവില്ല. കൊലപാതകം ഉള്‍പ്പടെ അഞ്ച് കേസുകള്‍ നിലവിലുണ്ട്. ഇതില്‍ ഒരെണ്ണം വിചാരണ വേളയിലാണ്. പ്രീ ഡിഗ്രിയാണ് വിദ്യാഭ്യാസ യോഗ്യത.
കൊട്ടാരക്കരയിലെ ബിജെപി സ്ഥാനാര്‍ഥി രാജേശ്വരിയമ്മയ്ക്ക് 15 ലക്ഷത്തിന്റെ നിക്ഷേപങ്ങളാണ് ഉള്ളത്. 20 ലക്ഷത്തിന്റെ സ്ഥാവര ആസ്തിയുമുണ്ട്. സ്വകാര്യ സ്‌കൂള്‍ അധ്യാപികയാണ്. ചടയമംഗലത്തെ ബിജെപി സ്ഥാനാര്‍ഥി ശിവദാസന്‍പിള്ളയ്ക്ക് 24 ലക്ഷത്തിന്റെ സ്ഥാവര ആസ്തിയും 35000 രൂപയുടെ ജംഗമ ആസ്തിയുമുണ്ട്.
എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസ യോഗ്യത. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ ശിക്ഷ ലഭിക്കാവുന്ന ഒരു കേസും ഇദ്ദേഹത്തിന്റെ പേരിലുണ്ട്.
Next Story

RELATED STORIES

Share it