71 സീറ്റുകളില്‍ സാമൂഹിക മാധ്യമങ്ങള്‍ സ്വാധീനിക്കുമെന്ന് സര്‍വേ

കൊച്ചി: സംസ്ഥാനത്തെ 71 നിയമസഭാ മണ്ഡലങ്ങളില്‍ നവമാധ്യമ ഉപയോക്താക്കള്‍ തിരഞ്ഞെടുപ്പു ഫലത്തില്‍ കാര്യമായ സ്വാധീനം ചെലുത്തുമെന്ന് സര്‍വേ റിപോര്‍ട്ട്. തിരഞ്ഞെടുപ്പുകളില്‍ സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നടത്തിയ പഠനമാണ് ഇതു ചൂണ്ടിക്കാട്ടുന്നത്.
ദി കാംപയിന്‍ 360മായി ചേര്‍ന്നു നടത്തിയ പഠനങ്ങളുടെ ഭാഗമായാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ സോഷ്യല്‍ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് റിപോര്‍ട്ട് പുറത്തിറക്കിയത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 71 മണ്ഡലങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുമ്പോള്‍ നാലിടത്ത് അതു മിതമായ രീതിയില്‍ സ്വാധീനമുണ്ടാക്കുന്നുണ്ട്. ഇതേസമയം 65 മണ്ഡലങ്ങളില്‍ ഇതു ചെറിയ തോതില്‍ മാത്രമെ സ്വാധീനം ചെലുത്തുന്നുള്ളൂ എന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 51 ശതമാനത്തോളം മണ്ഡലങ്ങളില്‍ സാമൂഹിക മാധ്യമങ്ങള്‍ വന്‍തോതിലുള്ള സ്വാധീനം ചെലുത്തുന്ന സാഹചര്യത്തില്‍ ഇതൊരു വലിയ ഘടകമായി മാറും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ ടിവിയും പത്രങ്ങളുമാണ് ഏറ്റവും വിശ്വസനീയമായി ആശ്രയിക്കപ്പെടുന്ന മാധ്യമങ്ങള്‍ എന്നും പ്രാതിനിധ്യ സ്വഭാവമുള്ള 250 സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ വെബ് സര്‍വേ ചൂണ്ടിക്കാട്ടുന്നു.
31 ശതമാനം പേര്‍ തിരഞ്ഞെടുപ്പു വിവരങ്ങള്‍ അറിയാനായി സാമൂഹിക മാധ്യമങ്ങളെ ആശ്രയിക്കുമ്പോള്‍ ഒമ്പതു ശതമാനം പേര്‍ മാത്രമാണ് ഡിജിറ്റല്‍ ന്യൂസിനെ ആശ്രയിക്കുന്നത്. ഏപ്രില്‍ 11 മുതല്‍ 20 വരെ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പഠനത്തിനിടെ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട വിഷയം അഴിമതിയായിരുന്നു എന്നും കാണാനായി. ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട നേതാവ് നിലവിലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട പാര്‍ട്ടി ബിജെപിയും ആണെന്നും ഏറ്റവും കുറഞ്ഞ നെഗറ്റീവ് കമന്റുകള്‍ ലഭിച്ചത് എല്‍ഡിഎഫിനാണെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക മാധ്യമ ഉപയോഗത്തിന്റെ കാര്യത്തില്‍ പുരുഷന്‍മാര്‍ ഫേസ്ബുക്കിനു കൂടുതല്‍ പ്രാധാന്യം നല്‍കുമ്പോള്‍ വനിതകള്‍ വാട്‌സ്ആപ്പിലാണു കൂടുതല്‍ താല്‍പ്പര്യം കാട്ടുന്നത്.
സംസ്ഥാനത്തെ വോട്ടര്‍മാരില്‍ 23 ശതമാനവും ഫേസ്ബുക്കിലുണ്ട്. വനിതാ വോട്ടര്‍മാരുടെ 13 ശതമാനമാണ് ഫേസ്ബുക്കിലുള്ളത്. തമിഴ്‌നാട്, പശ്ചിമബംഗാള്‍ എന്നിവയെ അപേക്ഷിച്ച് ഇത് വളരെ കൂടുതലാണ്. ഫേസ്ബുക്ക് സര്‍വേയില്‍ പങ്കെടുത്ത 65 ശതമാനം പേരും മാസത്തില്‍ ഒരിക്കലെങ്കിലും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ട്.
സാമൂഹിക മാധ്യമ ഉപയോക്താക്കളില്‍ 90 ശതമാനവും അതിലൂടെ കേരളത്തിലെ തിരഞ്ഞെടുപ്പു വിശേഷങ്ങള്‍ പിന്തുടരുന്നുണ്ടെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ടിവിയിലെ പ്രധാന വാര്‍ത്തകള്‍ വരുന്ന വൈകീട്ട് ഒമ്പതു മണിക്കു ശേഷം 12 മണി വരെയുള്ള സമയത്ത് തിരഞ്ഞെടുപ്പു സംബന്ധിയായ 11 ശതമാനം ട്വീറ്റുകള്‍ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നും ഉച്ചകഴിഞ്ഞു മൂന്നു മണിക്കു ശേഷം തിരഞ്ഞെടുപ്പു സംബന്ധിയായ 43 ശതമാനം ട്വീറ്റുകള്‍ മാത്രമേ ഉണ്ടാവുന്നുള്ളൂ എന്നും കാണാനായിട്ടുണ്ട്. കൂടുതല്‍ ട്വീറ്റുകളും വാരാന്ത്യങ്ങളിലാണുണ്ടാവുന്നത്.
Next Story

RELATED STORIES

Share it