Flash News

6 കുട്ടികള്‍ക്കു യാത്രാമൊഴി; ഹൃദയഭേദക രംഗങ്ങള്‍

പൊന്നാനി: നരണിപ്പുഴ അപകടത്തില്‍ മരിച്ച ആറു കുട്ടികള്‍ക്കു യാത്രാമൊഴി. നരണിപ്പുഴയ്ക്കരികെ പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയത് ആയിരങ്ങള്‍. ഹൃദയഭേദകമായിരുന്നു രംഗങ്ങളെല്ലാം. ചേതനയറ്റ ദേഹങ്ങള്‍ കാണാനാവാതെ കണ്ടുനിന്നവരെല്ലാം വിങ്ങിപ്പൊട്ടി. ചിലര്‍ തളര്‍ന്നുവീണു. രാത്രി മുഴുക്കെയും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു ബന്ധുക്കളും നാട്ടുകാരും അവസാനമായി ഒരു നോക്ക് കാണാന്‍.
പോസ്റ്റ്‌മോര്‍ട്ടം സര്‍ക്കാര്‍ തലത്തില്‍ വേണ്ടെന്നുവച്ചതോടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി രാവിലെ എട്ടരയോടെയാണു മൃതദേഹം വിട്ടുനല്‍കിയത്. നരണിപ്പുഴയില്‍ പൊതുദര്‍ശനത്തിന് എത്തിച്ചപ്പോള്‍ അണമുറിയാത്ത ജനപ്രവാഹമാണ് അ—ന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്.
ആദിനാഥിന്റെയും അഭിദേവിന്റെയും മൃതദേഹങ്ങള്‍ നേരത്തെതന്നെ സംസ്‌കാരത്തിനായി സ്വവസതികളിലേക്ക് കൊണ്ടുപോയിരുന്നു. വൈഷ്ണ, പ്രസീന, പൂജ, ജനീഷ എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടിലും പൊതുദര്‍ശനത്തിനു വച്ചു. തോണി തുഴഞ്ഞ വേലായുധന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഫാത്തിമയും ശിവഗിയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. കുടുംബങ്ങള്‍ക്കും നാട്ടുകാര്‍ക്കും താങ്ങാനാവാത്ത ദുരന്തമാണു സംഭവിച്ചത്. ആശ്വസിപ്പിക്കാന്‍ പോലും വാക്കുകളില്ലാത്ത നിമിഷങ്ങള്‍. നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഇനിയും വിശ്വസിക്കാറായിട്ടില്ല.
Next Story

RELATED STORIES

Share it