മട്ടാഞ്ചേരി: പാര്‍ക്ക് ചെയ്തിരുന്ന മിനിലോറിക്കടിയില്‍ യുവതി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. തൊടുപുഴ സ്വദേശിയും ഫോര്‍ട്ട്‌കൊച്ചി അമരാവതി ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം വാടകയ്ക്കു താമസിക്കുന്ന സന്ധ്യ(37)യെ ഇന്നലെ രാവിലെ എട്ടു മണിയോടെയാണ് വാത്തുരുത്തി കൊങ്കണ്‍ ടാങ്കിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന മിനിലോറിക്കടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വാഹനത്തിലെ ജീവനക്കാരനാണ് യുവതി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ഡിസിപി അരുള്‍ ബി ഭാസ്‌ക്കര്‍, മട്ടാഞ്ചേരി എസിപി അനിരുദ്ധന്‍, സിഐമാരായ മനോജ്, എം കെ സാബു, ഷാഡോ എസ്‌ഐ ഗോപകുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ശേഷം പോലിസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രാഥമിക അന്വേഷണത്തില്‍ ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടന്നിരിക്കുന്നതെന്ന് പോലിസ് പറഞ്ഞു. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന 12 പവനോളം സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കഴുത്തില്‍ മുറിവേറ്റ പാടുണ്ട്.
പന്തളം സ്വദേശിയായ അജിത്താണ് സന്ധ്യയുടെ ഭര്‍ത്താവ്. അജിത്ത് കഴിഞ്ഞ 10 വര്‍ഷമായി കുടുംബമായി കൊച്ചിയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. മരിച്ച സന്ധ്യ ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ റിലയന്‍സ് വെബ് വേള്‍ഡിലെ ജീവനക്കാരിയാണ്, ആഴ്ചയിലെ മുന്നു ദിവസങ്ങള്‍ ഇടവിട്ടാണ് ആലപ്പുഴയിലും ചേര്‍ത്തലയിലുമായി ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ത്തലയിലാണ് ജോലി ചെയ്തിരുന്നത്.
രാത്രി 8.30ന് അജിത്തിനെ ഫോണില്‍ വിളിച്ച് തോപ്പുംപടിയില്‍ എത്തിയതായി സന്ധ്യ അറിയിച്ചിരുന്നു. എന്നാല്‍, പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. രാത്രി 11.50 വരെ കാണാതായതിനെ തുടര്‍ന്ന് അജിത്ത് ഫോര്‍ട്ട് കൊച്ചി പോലിസില്‍ പരാതി നല്‍കിയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി രാത്രി ഒമ്പത് മണിക്ക് തൊടുപുഴയിലെ വീട്ടില്‍ സംസ്‌കാരം നടത്തി. മക്കള്‍: അശ്വതി, രാഹുല്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it