Editorial

എനിക്ക് തോന്നുന്നത് - ഊക്കോട് ഗോപാലന്‍, തിരുവനന്തപുരം
ജനങ്ങളുടെ ആധിപത്യത്തിന്റെ (ജനാധിപത്യം) മറവില്‍ ഇവിടെ നടക്കുന്നത് അക്ഷരാര്‍ഥത്തില്‍ തെമ്മാടിത്തവും തട്ടിപ്പും അഴിഞ്ഞാട്ടവുമൊക്കെയാണ്. ഇതാണ് ജനാധിപത്യമെന്നു പറഞ്ഞ് ഊറ്റംകൊള്ളുന്നത് നിര്‍ത്താന്‍ നേരമായി. നമ്മുടെ ജനപ്രതിനിധികള്‍ സാധാരണക്കാരുടെ പേരിലുള്ള വേഷംകെട്ടലുകളും നികൃഷ്ട നാടകങ്ങളും സ്വമേധയാ അവസാനിപ്പിക്കണം. തല്‍പരകക്ഷികള്‍ ജനാധിപത്യത്തെ സ്വന്തം തറവാട്ടുസ്വത്തുപോലെ കുത്തകയാക്കിവച്ച് വാണരുളുന്നു. സോഷ്യലിസമില്ലാത്ത സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെയും കമ്മ്യൂണിസമില്ലാത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും ജനാധിപത്യമില്ലാത്ത ജനാധിപത്യ പാര്‍ട്ടികളുടെയും വിപ്ലവമില്ലാത്ത വിപ്ലവപ്പാര്‍ട്ടികളുടെയും മേല്‍വിലാസത്തിലാണ് ഇവിടെ തോന്നിവാസം അരങ്ങുതകര്‍ക്കുന്നത്. ജനാധിപത്യവിരുദ്ധ തോന്നിവാസങ്ങള്‍ക്ക് അറുതി വരുത്താന്‍ പ്രബുദ്ധജനത ഉണര്‍ന്നെണീക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
ജനപ്രതിനിധികള്‍ ആരായിരിക്കണം, എങ്ങനെയുള്ളവരായിരിക്കണം, അവരുടെ യോഗ്യതകള്‍ എന്തായിരിക്കണം, ജനപ്രതിനിധിയാവണമെന്നു തീരുമാനിക്കാനുള്ള കാരണമെന്താണ്, ജാതിമത കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുസമ്മതനാണോ അവര്‍ തുടങ്ങിയ വ്യക്തമായ വിവരങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തി മാത്രമേ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാവൂ. ഇപ്രകാരം ജനപ്രതിനിധികളാവുന്നവര്‍ക്കേ യഥാര്‍ഥത്തില്‍ ആ പേരിന് അര്‍ഹതയുള്ളൂ. ആ പദവിയുടെ മഹത്വവും മേന്‍മയും മഹിമയും നന്മയുമെല്ലാം ഉള്‍ക്കൊണ്ട് ജനാധിപത്യത്തെ സാര്‍ഥകമാക്കാന്‍ അവര്‍ക്കേ കഴിയൂ. ഇന്നിപ്പോള്‍ കള്ളന്‍മാര്‍, കൊള്ളക്കാര്‍, ബലാല്‍സംഗക്കാര്‍, സ്ത്രീപീഡകര്‍, തട്ടിപ്പുകാര്‍, ക്രിമിനല്‍ കേസിലെ പ്രതികള്‍, ജയിലില്‍ കിടക്കുന്നവര്‍, അഴിമതിക്കാര്‍, കൊലയാളികള്‍, ലക്ഷപ്രഭുക്കള്‍, കോടീശ്വരന്‍മാര്‍ എന്നുവേണ്ട, ആര്‍ക്കും മല്‍സരിക്കാവുന്ന സ്ഥിതിയാണുള്ളത്. മാറ്റമാണ് ജനാധിപത്യത്തിന്റെ കാതലെന്ന കാര്യം ആരും വിസ്മരിക്കരുത്. ഇക്കാര്യത്തില്‍ ശക്തമായ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ട തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെറുമൊരു നോക്കുകുത്തിയായി വേണ്ടപ്പെട്ടവര്‍ക്കു വേണ്ടപോലെ വിധേയരായി അധഃപതിച്ചുകൊണ്ടിരിക്കുന്നുവെന്നു പറയാതെ വയ്യ.
കര്‍ണാടകയില്‍ നടന്നത് നോക്കൂ. പ്രധാനമന്ത്രിയും ഭരണകക്ഷി പ്രസിഡന്റും കൂടി നിശ്ചയിച്ച പദ്ധതിപ്രകാരം ഗവണ്‍മെന്റുണ്ടാക്കാന്‍, നിശ്ചിത ഭൂരിപക്ഷമില്ലാത്ത നേതാവിനെ മുഖ്യമന്ത്രിയാക്കാന്‍ ഗവര്‍ണറെ ഉപയോഗിച്ചു നടത്തിയ നാടകമായിരുന്നു അത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഒരു ഉളുപ്പുമില്ലാതെ 15 ദിവസം അനുവദിച്ച ആര്‍എസ്എസ് ഗവര്‍ണര്‍ക്ക് കനത്ത തിരിച്ചടിയും താക്കീതും നല്‍കി സുപ്രിംകോടതിയുടെ ധീരോദാത്തമായ ചരിത്രവിധിയില്ലായിരുന്നുവെങ്കില്‍ യെദ്യൂരപ്പ തടിയൂരപ്പയാവില്ലായിരുന്നു.
ഭരണഘടനാനുസൃതമായി ജനാധിപത്യമൂല്യങ്ങളും മാനദണ്ഡങ്ങളും മാനിച്ച് ജനങ്ങളുടെ ഭൂരിപക്ഷാംഗീകാരമുള്ള ആര്‍ക്കും ഭരിക്കാം. നേരേ ചൊവ്വേ ഭരിക്കണമെന്നേയുള്ളൂ. ജനപ്രതിനിധികള്‍ ചാടിപ്പോവാതിരിക്കാന്‍ കൂട്ടിലടച്ച കിളികളെ പോലെ കൊണ്ടുനടന്നവരെ ഓര്‍ത്ത് പ്രബുദ്ധഭാരതം ലജ്ജിക്കട്ടെ. എന്തൊക്കെ, എങ്ങനെയൊക്കെ, എപ്പോള്‍ അനുഭവിക്കുമെന്ന് ഒരുറപ്പും ഇല്ലാത്ത സ്ഥിതിക്ക് ജനഹിതം തൊട്ടറിഞ്ഞ് ജനങ്ങള്‍ക്കൊപ്പം നിലകൊള്ളാന്‍ ജനങ്ങളുടെ അംഗീകാരം ലഭിച്ചവര്‍ക്ക് ബാധ്യതയുണ്ട്. അവരെ ജനങ്ങള്‍ കാത്തുകൊള്ളും. 1996ല്‍ 13 ദിവസം പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ഗവണ്‍മെന്റ് രാജിവച്ചൊഴിയുമ്പോള്‍ പറഞ്ഞത്, അപമാനത്തിന്റെ ഭാരം താങ്ങാനാവുന്നില്ല എന്നാണ്. കര്‍ണാടകയില്‍ അപമാനിതനായി രാജിവച്ചൊഴിയുമ്പോള്‍ ഒരുപക്ഷേ, ഇന്ത്യന്‍ ജനാധിപത്യം ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടുകാണും.
Next Story

RELATED STORIES

Share it