325.5 കോടിയുടെ സഹായം വേണം: സംസ്ഥാനസര്‍ക്കാര്‍

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആരോഗ്യരംഗത്തുണ്ടായ നാശനഷ്ടങ്ങള്‍ നികത്തുന്നതിനും ആരോഗ്യരംഗം പുനര്‍നിര്‍മിക്കുന്നതിനും 325.5 കോടി രൂപയുടെ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച മെമ്മോറാണ്ടം സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്കു കൈമാറി. നെടുമ്പാശ്ശേരി സാജ് ഹോട്ടലില്‍ നടന്ന അവലോകന യോഗത്തിലാണ് മെമ്മോറാണ്ടം കൈമാറിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
വിദഗ്ധരടങ്ങിയ നാഷനല്‍ ഹെല്‍ത്ത് മിഷന്റെ ഒരു ടീമിനെ നാശനഷ്ടങ്ങള്‍ അവലോകനം ചെയ്യാന്‍ കേരളത്തിലേക്ക് അയക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആവശ്യമുള്ളവ, ഹ്രസ്വകാലഘട്ടത്തിലേക്ക് അടിയന്തരമായി ആവശ്യമുള്ളവ എന്നിങ്ങനെ തരംതിരിച്ച് ആരോഗ്യരംഗത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് നടന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ആരോഗ്യവകുപ്പ് മികച്ച പ്രവര്‍ത്തനമാണു നടത്തിയതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രോഗപ്രതിരോധ രംഗങ്ങളിലും പകര്‍ച്ചവ്യാധികള്‍ തടയുന്നതിലും ആരോഗ്യവകുപ്പ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. സംസ്ഥാന നടത്തിയ നിപാ പ്രതിരോധം വളരെ ശ്രദ്ധാര്‍ഹമാണ്. നിപാ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സമയം മുതല്‍ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി വളരെ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പ്രളയത്തെ തുടര്‍ന്ന് എല്ലാ ദിവസവും ആരോഗ്യപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചുകൊണ്ടുപോവാന്‍ കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
ആരോഗ്യരംഗത്തെ പശ്ചാത്തലസൗകര്യം പലയിടത്തും തകര്‍ന്നുപോയെന്നും ആശുപത്രികള്‍ക്കും ഉപകരണങ്ങള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങള്‍ നികത്താന്‍ കേന്ദ്രസഹായം അത്യാവശ്യമാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പ്രളയത്തെ തുടര്‍ന്ന് ആവശ്യമായിവന്ന മരുന്നുകള്‍, ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യവിഭാഗം ജീവനക്കാരുടെയും സേവനം മുതലായ കാര്യങ്ങളില്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നു സഹായം ലഭിച്ചെന്ന് ആരോഗ്യമന്ത്രി ശൈലജ പറഞ്ഞു. നാഷനല്‍ ഹെല്‍ത്ത് മിഷനില്‍ താല്‍ക്കാലികമായി ഡോക്ടറെയും മറ്റു ജീവനക്കാരെയും കൂടുതലായി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. പ്രളയസമയത്ത് സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യവകുപ്പ് ജീവനക്കാരെയും മരുന്നുകളും മറ്റു സംസ്ഥാനങ്ങളില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് സംസ്ഥാനത്ത് എത്തിച്ചിരുന്നു. വെള്ളപ്പൊക്കത്തിനിരയായവരുടെ മാനസികനില വിലയിരുത്താനും കൗണ്‍സലിങിനുമായി നിംഹാന്‍സില്‍ നിന്ന് 40 അംഗ ടീമിനെയും അയച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹായം തുടരുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ യോഗത്തില്‍ ആരോഗ്യരംഗത്തുണ്ടായ നഷ്ടങ്ങളെക്കുറിച്ചും പ്രതിരോധപ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള കണക്കുകള്‍ അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it