thrissur local

30 കോടിയുടെ തട്ടിപ്പ്: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു

ഇരിങ്ങാലക്കുട: സ്വര്‍ണാഭരണ നിര്‍മാണ ശാലയുടെ പേരില്‍ ബിസിനസ്സ് പാര്‍ട്ണര്‍മാരെ കൊണ്ട് വിവിധ ബാങ്കുകളില്‍നിന്ന് 30 കോടി രൂപയുടെ വായ്പയെടുപ്പിച്ച് തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ പൊഞ്ഞനം മുളങ്ങാടന്‍ വീട്ടില്‍ സുരേഷിനെ ഇരിങ്ങാലക്കുട ഫെഡറല്‍ ബാങ്ക് നട ബ്രാഞ്ചിലും കരൂര്‍ വൈശ്യ ബാങ്കിലും തെളിവെടുപ്പിനായി കൊണ്ടുവന്നു. ഫെഡറല്‍ ബാങ്കില്‍നിന്നും 8 കോടി രൂപയും കരൂര്‍ വൈശ്യ ബാങ്കില്‍നിന്നും 95 ലക്ഷവുമാണ് സുരേഷ് വായ്പ്പ തട്ടിപ്പു നടത്തിയത്. എറണാകുളം നോര്‍ത്ത് സി ഐ കെ ജെ പീറ്ററും സംഘവുമാണ് പ്രതിയെ തെളിവെടുപ്പിനായി ഇരിങ്ങാലക്കുടയില്‍ എത്തിച്ചത്.പൊഞ്ഞനം ക്ഷേത്രത്തിനു സമീപം സുരേഷ് നടത്തുന്ന ലാസ്യ ഡയമണ്ട്‌സ് ആന്‍ഡ് ജ്വല്ലേഴ്‌സ് എന്ന ആഭരണ നിര്‍മ്മാണ യൂനിറ്റില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട് പയ്യോളി സ്വദേശികളായ ബാലകൃഷ്ണന്‍, ചന്ദ്രിക എന്നിവരില്‍ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. രണ്ട് പേരും വസ്തു പണയം വച്ച് കലൂര്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് ഡവലപ്പ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് 3.5 കോടി രൂപ വായ്പയെടുത്ത് ഒളിവില്‍ പോയതുമായ് ബന്ധപ്പെട്ട കേസിന്റെ അന്വേഷണത്തിനിടെയാണ് സുരേഷിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇത്തരത്തില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലെ 10 ബാങ്കുകളില്‍ നിന്നായി 30 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പോലീസ് അറിയിച്ചു. വന്‍ ലാഭവീതം വാഗ്ദാനം ചെയ്താണ് സുരേഷ് ആളുകളെ വലയില്‍ വീഴ്ത്തുന്നത്. പാര്‍ട്ണര്‍മാരുടെ വസ്തു ഈടുവച്ച് അവരുടെ പേരില്‍ തന്നെ വായ്പ എടുപ്പിക്കും. ഈ പണം കൈക്കലാക്കുകയും പിന്നീട് ബിസിനസ്സ് നഷ്ടത്തിലാണെന്ന് പറഞ്ഞ പാര്‍ട്ണര്‍മാരെ ഒഴിവാകുകയും ചെയ്യും. ഇത്തരത്തില്‍ വായ്പയെടുത്ത പലരുടെയും വസ്തുക്കള്‍ ജപ്തി ചെയ്തിട്ടുണ്ട്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, സഹകരണ ബാങ്കുകള്‍, എന്നിവിടങ്ങളില്‍ നിന്ന് മറ്റുള്ളവരുടെ പേരില്‍ സുരേഷ് വായ്പ്പയെടുത്തിട്ടുണ്ട് . വ്യക്തികളില്‍ നിന്ന് വന്‍ തുകയും കൈപറ്റിയതായും വിവരമുണ്ട്. ആഡംബര കാറുകളും ബിനാമികളുടെ പേരില്‍ ഭൂമി വാങ്ങാനുമാണ് പണം ചെലവിട്ടത്. ആഡംബര കാറുകളില്‍ സഞ്ചരിച്ച് ഉന്നതരുമായി ബന്ധം സ്ഥാപിച്ചെടുത്താണ് വായ്പകള്‍ സംഘടിപ്പിക്കുന്നത്. സുരേഷുമായി അടുത്ത ബന്ധമുള്ള ബാങ്ക് മാനേജര്‍മാരെ പറ്റിയും അന്വേഷിക്കുന്നുണ്ട്. കോടികളുടെ വായ്പയെടുക്കുന്നതല്ലാതെ ആഭരണങ്ങളൊന്നും ഇതുവരെ ഉണ്ടാക്കിയതായി അറിവില്ല.
Next Story

RELATED STORIES

Share it