2014ലെ കേരള സാഹിത്യ അക്കാദമി സമഗ്രസംഭാവന പുരസ്‌കാരങ്ങള്‍

തൃശൂര്‍: 2014ലെ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും സമഗ്ര സംഭാവന പുരസ്‌കാരവും പ്രഖ്യാപിച്ചു. നിരൂപകന്‍ പ്രഫ. എം തോമസ് മാത്യു, കവിയും നാടകകൃത്തുമായ കാവാലം നാരായണപ്പണിക്കര്‍ എന്നിവരെയാണ് അക്കാദമിയുടെ വിശിഷ്ടാംഗത്വം (ഫെലോഷിപ്പ്) നല്‍കി ആദരിക്കുന്നതെന്ന് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും രണ്ടു പവന്റെ സ്വര്‍ണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണു പുരസ്‌കാരം.
സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം ശ്രീധരന്‍ ചമ്പാട്, വേലായുധന്‍ പണിക്കശ്ശേരി, മേതില്‍ രാധാകൃഷ്ണന്‍, ഡോ. ജോര്‍ജ് ഇരുമ്പയം, ദേശമംഗലം രാമകൃഷ്ണന്‍, ചന്ദ്രകല എസ് കമ്മത്ത് എന്നിവര്‍ക്കു നല്‍കും. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണു പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 60 വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് പുരസ്‌കാരത്തിനു പരിഗണിച്ചതെന്നും അദ്ദേഹം പറഞ്ഞു. 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമടങ്ങുന്ന അക്കാദമി അവാര്‍ഡുകള്‍ 11 പേര്‍ക്കു നല്‍കും. പി എന്‍ ഗോപീകൃഷ്ണന്‍ (കവിത: ഇടിക്കാലൂരി പനമ്പട്ടടി), ടി പി രാജീവന്‍ (നോവല്‍: കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും), വി കെ പ്രഭാകരന്‍ (നാടകം: ഏറ്റേറ്റ് മലയാളന്‍), വി ആര്‍ സുധീഷ് (ചെറുകഥ: ഭവനഭേദനം), ഡോ. എം ഗംഗാധരന്‍ (സാഹിത്യവിമര്‍ശനം: ഉണര്‍വിന്റെ ലഹരിയിലേക്ക്), ഡോ. എ അച്യുതന്‍ (വൈജ്ഞാനിക സാഹിത്യം: പരിസ്ഥിതിപഠനത്തിന് ഒരാമുഖം), സി വി ബാലകൃഷ്ണന്‍ (ജീവചരിത്രം/ആത്മകഥ: പരല്‍മീന്‍ നീന്തുന്ന പാടം), കെ എ ഫ്രാന്‍സിസ് (യാത്രാവിവരണം: പൊറ്റെക്കാട്ടും ശ്രീയാത്തൂണും ബാലി ദ്വീപും), സുനില്‍ ഞാളിയത്ത് (വിവര്‍ത്തനം: ചോഖേര്‍ ബാലി), ശ്രീപത്മനാഭ സ്വാമി സമ്മാനം (ബാലസാഹിത്യത്തിനുള്ള അക്കാദമി അവാര്‍ഡ്) എം ശിവപ്രസാദ് (ആനത്തൂക്കം വെള്ളി), ടി ജി വിജയകുമാര്‍ (ഹാസസാഹിത്യം: മഴപെയ്തു തോരുമ്പോള്‍).
പെരുമ്പടവം ശ്രീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് അവാര്‍ഡുകള്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it