Flash News

1,75,000 കോടി കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്ക്

1,75,000 കോടി കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്ക്
X


ന്യൂഡല്‍ഹി: വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത വന്‍കിടക്കാരുടെ കൈയില്‍ നിന്നു പണം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നീക്കം തുടങ്ങി. 12 വന്‍കിടക്കാരില്‍ നിന്നു കിട്ടാനുള്ള 1,75,000 കോടി രൂപയോളം തിരിച്ചുപിടിക്കാനാണ് റിസര്‍വ് ബാങ്ക് നീക്കം തുടങ്ങിയിരിക്കുന്നത്. ആകെ തിരിച്ചുകിട്ടാനുള്ള വായ്പയുടെ 25 ശതമാനമാണിത്. എന്നാല്‍, ഇത് ആരൊക്കെയാണെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. പുതുതായി കൊണ്ടുവന്ന ഇന്‍സോള്‍വന്‍സി ആന്റ് ബാങ്കറപ്‌സി കോഡിന്റെ (ഐബിസി) അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് നീക്കം. അയ്യായിരം കോടിയോളമാണ് ഇതിലെ ഓരോ കോര്‍പറേറ്റ് കമ്പനിയും ബാങ്കിനു തിരിച്ചടയ്ക്കാനുള്ളത്. നിലവില്‍ ഏഴു ലക്ഷം കോടിയാണ് ബാങ്കുകളുടെ ആകെ കിട്ടാക്കടം. 5000 രൂപയ്ക്കു മുകളില്‍ കടബാധ്യതയുള്ള എല്ലാ കമ്പനികളുടെയും പണമുള്ളതും ഇല്ലാത്തതുമായ എല്ലാ അക്കൗണ്ടുകളും പ്രവര്‍ത്തനരഹിതമായ അക്കൗണ്ടുകളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ഐബിസിയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 12 കമ്പനികളുടെ അക്കൗണ്ടുകള്‍ ഈ ഗണത്തില്‍പ്പെടുത്തി. ഡല്‍ഹിയില്‍ പൊതുമേഖലാ ബാങ്കുകളുടെ യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഇതു സംബന്ധിച്ച രേഖകള്‍ പരിശോധിക്കുകയും ചെയ്തു. കിട്ടാക്കടം സംബന്ധിച്ച കേസ് ദേശീയ കമ്പനി നിയമ ട്രൈബ്യൂണലില്‍ മുന്നിലെത്തിക്കുന്നതാണ് അടുത്ത പടി. ട്രൈബ്യൂണലിനു മുന്നില്‍ എത്തിച്ചാല്‍ 180 ദിവസത്തിനുള്ളില്‍ കമ്പനിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയോ ഏതുവിധേനയും കടം തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്കിനു കഴിയും. ഇതിനു പിന്നാലെ മറ്റു കിട്ടാക്കടങ്ങളും തിരിച്ചുപിടിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്കിനു പദ്ധതിയുണ്ട്. കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ റിസര്‍വ് ബാങ്കിന് അധികാരം നല്‍കി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിസര്‍വ് ബാങ്ക് ഇതുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it